അക്രമം, പീഡനം, അമിതവേഗത: എന്നിട്ടും കല്ലട ബസുകള്‍ സജീവം

Jaihind Webdesk
Thursday, June 20, 2019

Kallada Group

തിരുവനന്തപുരം: ഓരോദിവസവും ഓരോ കുറ്റകൃത്യങ്ങളും ക്രൂരതകളും കൊണ്ട് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കല്ലട ബസ് സര്‍വ്വീസുകള്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആവശ്യം. കൊച്ചിയില്‍ യാത്രക്കാരെ ആക്രമിച്ച കേസില്‍ കല്ലട ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തിട്ടില്ല. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിട്ടില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യത്തില്‍ കണ്ടഭാവം നടിക്കുന്നില്ല.
പെര്‍മിറ്റ് റദ്ദാക്കാന്‍ ഇരിങ്ങാലക്കുട ആര്‍.ഡി.ഒക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ആര്‍.ഡി.ഒ ബോര്‍ഡ് യോഗം ചേരാന്‍ തീരുമാനിച്ചിട്ടും ഒന്നും നടന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, തമിഴ്നാട് സ്വദേശിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കല്ലട ബസ്സിന്റെ രണ്ടാം ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. ബസ്സിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് മലപ്പുറം എസ്.ഐ അറിയിക്കുന്നത്. മണിപ്പാലില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ബസ്സിലെ യാത്രക്കാരാണ് പ്രതിയായ ജോണ്‍സണ്‍ ജോസഫിനെ പൊലീസിനു പിടിച്ചുകൊടുത്തത്. ബസ് തേഞ്ഞിപ്പലത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലട ബസ്സില്‍ യാത്ര ചെയ്തിരുന്ന പയ്യന്നൂര്‍ സ്വദേശിക്ക് കല്ലട ബസ്സില്‍ വെച്ച് പരിക്ക് പറ്റിയിരുന്നു. യാത്രക്കാരന്റെ തുടയെല്ല് പൊട്ടി ചികില്‍സയിലാണ്. മോഹനാണ് മൈസൂരില്‍ വെച്ച് പരിക്കുപറ്റിയത്.

അമിത വേഗത്തില്‍ ഓടിയ ബസ് ഹംപില്‍ ചാടിയപ്പോഴായിരുന്നു മോഹന്റെ തുടയെല്ല് പൊട്ടിയത്. മോഹന് പരിക്ക് പറ്റിയ ശേഷം ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ ബസ് ജീവനക്കാര്‍ തയാറായില്ല. ഗുരുതരാവസ്ഥയിലായ മോഹനെ മകനെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. മോഹന്‍ ബസിന്റെ ഏറ്റവും പുറകുവശത്തായിരുന്നു ഇരുന്നിരുന്നത്. പരിക്കു പറ്റി മോഹന്‍ ഉറക്കെ നിലവിളിച്ചെങ്കിലും ബസ് ജീവനക്കാര്‍ ഗൗനിച്ചില്ല. ആശുപത്രിയില്‍ എത്തിച്ച മോഹനെ രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മോഹന് മൂന്ന് മാസം വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.