കേന്ദ്രത്തില്‍ ബി.ജെ.പി തകര്‍ന്നടിയും; കേരളത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം; ഇന്ത്യ ടിവി – സി.എന്‍.എക്‌സ് സര്‍വ്വേ ഫലം പുറത്ത്

Jaihind Webdesk
Monday, January 7, 2019

ന്യൂദല്‍ഹി: ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎയ്ക്ക് കേന്ദ്രത്തില്‍ വന്‍തകര്‍ച്ച പ്രവചിച്ച് സര്‍വ്വേ ഫലം. ഇന്ത്യ ടിവി സി.എന്‍.എക്സാണ് സര്‍വ്വേ നടത്തിയത്. 543 ലോക്സഭ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടാന്‍ 272 സീറ്റിലാണ് വിജയിക്കേണ്ടത്. എന്നാല്‍ ഇത് നേടിയെടുക്കാന്‍ എന്‍.ഡി.എക്ക് ആകില്ലെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്.

അതേ സമയം കേരളത്തില്‍ കോണ്‍ഗ്രസിനായിരിക്കും മുന്‍തൂക്കം ലഭിക്കുക. എട്ട് സീറ്റുകള്‍ കോണ്‍ഗ്രസിനും, മുസ്ലിം ലീഗിന് രണ്ടും ആര്‍എസ്പി ഒന്നും കേരള കോണ്‍ഗ്രസ് (എം) ന് ഒന്നും, ഇടതുപക്ഷത്തിന് അഞ്ചും ബിജെപിക്ക് ഒരു സീറ്റും സ്വതന്ത്രര്‍ക്ക് രണ്ട് സീറ്റും ലഭിക്കും എന്നുമാണ് സര്‍വെ പ്രവചിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തത്തില്‍ ഡിസംബര്‍ 15 മുതല്‍ 25 വരെ 543 ലോക്സഭ മണ്ഡലങ്ങളിലാണ് സര്‍വെ നടത്തിയത്. എന്‍ഡിഎയ്ക്ക് 257 സീറ്റും യുപിഎയ്ക്ക് 146 സീറ്റും(എസ്പി, ബിഎസ്പി ഒഴികെ) നേടുമെന്നും സര്‍വെ പ്രവചിക്കുന്നു. 140 സീറ്റുകള്‍ നേടുന്ന മറ്റ് കക്ഷികളായിരിക്കും സര്‍ക്കാര്‍ രൂപീകരണത്തിന് പ്രധാനപങ്ക് വഹിക്കുക.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുന്‍പായി നവംബറില്‍ നടത്തിയ സര്‍വേയില്‍ എന്‍എഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്‍ഡിഎയ്ക്ക് 281 സീറ്റും യുപിഎയ്ക്ക് 124 സീറ്റും മറ്റ് കക്ഷികള്‍ക്ക് 138 സീറ്റും ലഭിക്കും എന്നുമായിരുന്നു സര്‍വെ ഫലം. എന്നാല്‍ ഇപ്പോള്‍ നടന്ന സര്‍വേയില്‍ എന്‍ഡിഎയ്ക്ക് 24 സീറ്റുകളുടെ കുറവും യുപിഎയ്ക്ക് 22 സീറ്റുകള്‍ കൂടുതലുമാണ് ലഭിച്ചിരിക്കുന്നത്.