വയനാട് മൈസൂർ-കൊല്ലഗൽ ദേശീയ പാത 766ലെ രാത്രിയാത്ര നിരോധനം :സമരം ശക്തമാകുന്നു

Jaihind News Bureau
Thursday, September 26, 2019

വയനാട് മൈസൂർ-കൊല്ലഗൽ ദേശീയ പാത 766ലെ രാത്രിയാത്ര നിരോധനത്തിനെതിരായ സമരം ശക്തമാകുന്നു. പകൽ സമയത്തേക്കും നിയന്ത്രണം നീട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിലെ എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മൂലഹള്ള ചെക് പോസ്റ്റ് ഉപരോധിച്ചു, സമരത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കണമെന്നാവശ്വപ്പെട്ട് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന കൂട്ടായ്മ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസവും തുടരുന്നു.സമരത്തിന് പിന്തുണയുമായി വിവിധ കൂട്ടായ്മകളും രംഗത്ത്.

ദേശീയപാത 766 ൽ പത്ത് വർഷത്തോളമായി രാത്രിയാത്രാ നിരോധനം നിലനിൽകുന്നുണ്ട്. എന്നാൽ ഈ നിയന്ത്രണം പകൽ സമയത്തും കൂടെ കൊണ്ട് വന്ന് റോഡ് പൂർണ്ണമായും അടച്ചിടുന്നതിനെ കുറിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് അഭിപ്രായം തേടിയത്. ഒക്ടോബർ 14നാണ് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.ഈ സാഹചര്യത്തിലാണ്.സമരം ശക്തമാക്കാൻ വയനാട്ടിലെ ജനപ്രതിനിധികളും തീരുമാനിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലെ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ സംസ്ഥാന അതിർത്ഥിയായ മൂല ഹള്ളി ചെക്ക് പോസ്റ്റിൽ രാവിലെ പത്ത് മണി മുതൽ റോഡ്‌ ഉപരോധിച്ചു.സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെങ്കിൽ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ താക്കീതു നൽകി.

സമരത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.അതേസമയം നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉൾപ്പടെയുള്ള യുവജന കൂട്ടായ്മ നടതുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഒക്ടോബർ അഞ്ചിന് വയനാട് ജില്ലയിൽ യു ഡി എഫ് ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപാതയിലെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നിലുള്ള അവസാന അവസരമാണ് ഒക്ടോബർ 14 ന് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ ഉള്ളത്.