ശബരിമലയിലെ ആചാരങ്ങളിൽ ഇടപെട്ടിട്ടില്ലെന്ന് സർക്കാർ

Jaihind Webdesk
Monday, November 12, 2018

Sabarimala-Pinarayi

ശബരിമലയിലെ ആചാരങ്ങളിൽ ഇടപെട്ടിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. സുരക്ഷ ഒരുക്കാൻ ഇടപെടുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേ സമയം ശബരിമലയിൽ മാധ്യമ വിലക്കുണ്ടെന്ന് കാണിച്ച് നൽകിയ ഹർജി കോടതി തീർപ്പാക്കി.

ശബരിമലയില്‍ യഥാര്‍ഥ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം യുവതികളുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും സര്‍ക്കാറിനുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.  ശബരിമലയിലെ ആചാരങ്ങളില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഇടപെടുന്നുവെന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും ഇനിയും ഇടപെടില്ലെന്നും  സത്യവാങ്മൂലത്തില്‍ പറയുന്നു.  ആചാരങ്ങളില്‍ ഇടപെടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ സുരക്ഷ പ്രധാനമാണെന്നും അതുകൊണ്ടു തന്നെ അതിനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും  അത് മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളതെന്നും സര്‍ക്കാര്‍ പറയുന്നു.  തീവ്രസ്വഭാവമുള്ള സംഘടനകളുടെ ഇടപെടലുണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് കനത്ത സുരക്ഷയൊരുക്കിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന്   തീര്‍പ്പാക്കി. നിലവില്‍ വിലക്കില്ലെന്നും അതിനാല്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി പ്രത്യേക സാഹചര്യത്തിലുള്ള നിയന്ത്രമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇനി അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഹര്‍ജിക്കാരന് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് നാല് ഹര്‍ജികള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.