ജപ്തി ഭീഷണി : തൃശൂരിൽ കർഷക ആത്മഹത്യ; മരിച്ചത് മരോട്ടിച്ചാൽ സ്വദേശി ഔസേപ്പ്

Jaihind News Bureau
Tuesday, December 17, 2019

ജപ്തി ഭീഷണിയെ തുടർന്ന് തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. മരോട്ടിച്ചാൽ സ്വദേശി ഔസേപ്പാണ് മരിച്ചത്. 86 വയസായിരുന്നു.

മരോട്ടിച്ചാൽ രാഗം റോഡിൽ തട്ടിൽ പാഴൂങ്കാരൻ വീട്ടിൽ ഔസേപ്പിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ വെള്ളിയാഴ്ചയാണ് തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്നലെ മരിച്ചു. നേന്ത്രവാഴ കൃഷിക്കായി ഒരു വർഷം മുൻപ് മരോട്ടിച്ചാൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഔസേപ് 75000 രൂപ വായ്പ എടുത്തിരുന്നു. പ്രളയത്തിൽ കൃഷി നാശം ഉണ്ടായതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങി.

ഈ മാസം മുപ്പതിന് മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതിനാൽ ജപ്തി നടപടികൾ തുടങ്ങുമെന്ന് ബാങ്കിൽ നിന്ന് അറിയിച്ചിരുന്നു. ഇത് കൂടാതെ തൃശൂർ ഗ്രാമീണ ബാങ്കിൽ നിന്നും എടുത്ത 50,000 രൂപയുടെ വായ്പ കുടിശിക തിരിച്ചടക്കാനും ഔസേപ്പിന് നോട്ടീസ് കിട്ടി. ഇതേ തുടർന്നുള്ള മനോവിഷമത്തിൽ ഒരു ഔസേപ്പ് ജീവനൊടുക്കിയതാണെന്ന് കരുതുന്നു