എൻഡോസൾഫാൻ ദുരിതബാധിതര്‍ അനിശ്ചിതകാല പട്ടിണിസമരത്തില്‍

Jaihind Webdesk
Wednesday, January 30, 2019

Endosulphan-Hunger-Strike

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ അനിശ്ചിതകാല പട്ടിണിസമരം ഇന്ന് തുടങ്ങും. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിലാണ് സമരം. സാമൂഹ്യ പ്രവർത്തക ദയാബായി പട്ടിണിസമരത്തിൽ പങ്കെടുക്കും. അതേസമയം സമരം പിൻവലിക്കാൻ സർക്കാർ ശ്രമം തുടങ്ങി.

സർക്കാർ പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ നടപടി ഉണ്ടാവുന്നില്ലെന്നാരോപിച്ചാണ് എൻഡോസൾഫാൻ ദുരിത ബാധിതർ പട്ടിണി സമരത്തിന് ഒരുങ്ങുന്നത്. മുഴുവൻ ദുതിതബാധിതരേയും ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. അതേസമയം ഇരകൾക്ക് പരമാവധി സഹായം നൽകിയെന്ന് കാണിച്ച് റവന്യൂ വകുപ്പ് ഇന്നലെ വാർത്താകുറിപ്പ് ഇറക്കിയിരുന്നു. സമരം പിൻവലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സമരങ്ങൾ സർക്കാരിന് വൻ തിരിച്ചടിയാകുന്ന സാഹചര്യത്തിൽ സമരം പിൻവലിക്കാൻ ഊർജ്ജിത ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. നേരത്തെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡോസൾഫാൻ ദുരിതബാധിതരും കുടുംബങ്ങളും നേരത്തെ സെക്രട്ടറേയറ്റിന് മുന്നിൽ സമരം പ്രഖ്യാപിച്ചിരുന്നു. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സമരം മാറ്റിവച്ചിരുന്നു. എന്നാൽ പിന്നീട് സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സമരവുമായി ഇറങ്ങാൻ തീരുമാനിച്ചത്. കവയത്രി സുഗതകുമാരിയാണ് സമരം ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രവർത്തക ദയാബായി പട്ടിണിസമരത്തിൽ പങ്കെടുക്കും.