
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദാണ് വിധി പ്രസ്താവിച്ചത്. വധശ്രമം ഉള്‍പ്പെടെയുള്ള മറ്റ് വിവിധ കേസുകളിലായി 30 വര്‍ഷം കഠിനതടവും അതിന് ശേഷം ജീവപര്യന്തം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്.
കൊലപാതകം, വധശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങി എല്ലാ കുറ്റങ്ങളിലും സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും സി.സി.ടി.വി ദൃശ്യങ്ങളും കേസില്‍ നിര്‍ണ്ണായകമായി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, കുറ്റം ചെയ്തത് കരുതിക്കൂട്ടിയല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. ജീവപര്യന്തം ശിക്ഷയില്‍ തൃപ്തരല്ലെന്നും വധശിക്ഷയ്ക്കായി അപ്പീല്‍ നല്‍കുമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ അറിയിച്ചു.
2023 മെയ് 10-നാണ് കേരളത്തെ നടുക്കിയ ക്രൂരകൃത്യം നടന്നത്. പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ്, ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും അന്ന് പരിക്കേറ്റിരുന്നു. മുട്ടുചിറ സ്വദേശികളായ മോഹന്‍ ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ക്കും നിയമനിര്‍മ്മാണങ്ങള്‍ക്കും ഈ സംഭവം വഴിതുറന്നിരുന്നു.