കേരളീയം പണപ്പിരിവിന് ജിഎസ്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഗുരുതര തെറ്റ്; നികുതിവെട്ടിപ്പുകള്‍ ഒത്തുതീർപ്പാക്കാന്‍ ശ്രമം: വി.ഡി. സതീശന്‍

Jaihind Webdesk
Thursday, November 9, 2023

 

തൃശൂർ: കേരളീയം പരിപാടിക്കുവേണ്ടി ജിഎസ്ടി ഇന്‍റലിജന്‍സിനെ ദുരുപയോഗം ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏറ്റവും കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ചതിനാണ് ജിഎസ്ടി അഡീഷണല്‍ കമ്മീഷണറെ മുഖ്യമന്ത്രി ആദരിച്ചത്. നികുതി പിരിവ് നടത്തേണ്ട ഉദ്യോഗസ്ഥനെ സ്‌പോണ്‍സര്‍ഷിപ്പ് പിരിക്കാന്‍ നിയോഗിച്ചത് ഗുരുതര തെറ്റാണെന്നും കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് പിണറായി ഭരണത്തില്‍ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നികുതി വെട്ടിപ്പുകാര്‍ക്ക് പേടിസ്വപ്നമാകേണ്ട ജിഎസ്ടി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ പണം പിരിക്കാന്‍ നടക്കുന്നത് അധികാര ദുര്‍വിനിയോഗവും അപഹാസ്യവുമാണ്. ഖജനാവിലേക്ക് നികുതിയായി വരേണ്ട പണം കേരളീയത്തിന്‍റെ ഫണ്ടിലേക്ക് പോയെന്ന് സംശയിക്കണം. മാസങ്ങളായി സംസ്ഥാനത്തെ നിരവധി ക്വാറികളിലും സ്വര്‍ണ്ണക്കടകളിലും ജിഎസ്ടി ഇന്‍റലിജിന്‍സ് റെയ്ഡ് നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിലേക്ക് നികുതി അടപ്പിക്കേണ്ടതിന് പകരം നിയമലംഘകരില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ച് മുഖ്യന്ത്രിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാനാണ് ഉദ്യോഗസ്ഥര്‍ക്ക് തിടുക്കം. സംസ്ഥാന സര്‍ക്കാരിലേക്ക് ലഭിക്കേണ്ട തുകയുടെ ചെറിയ ശതമാനം സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി നികുതി വെട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയെന്നത് ഞെട്ടിക്കുന്നതാണ്. ഇത് ക്രിമിനല്‍ കുറ്റമാണ്. സ്വര്‍ണ്ണക്കടക്കാരേയും ക്വാറി, ബാര്‍ ഉടമകളേയും ഭീഷണിപ്പെടുത്തിയും കടുത്ത സമ്മര്‍ദം ചെലുത്തിയുമാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാണെന്ന പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞു. ആരൊക്കെയാണ് കേരളീയത്തിന്‍റെ സ്‌പോണ്‍സര്‍മാരെന്നും എത്ര തുകയ്ക്ക് തുല്യമായ സ്‌പോണ്‍സര്‍ഷിപ്പാണ് അവര്‍ നല്‍കിയതെന്നും അടിയന്തരമായി സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും വി.ഡി. സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.