ജോളിയ്ക്ക് പിന്നാലെ സയനൈഡ് ശിവ; മാരകവിഷം നല്‍കി കൊന്നത് 10 പേരെ

Jaihind Webdesk
Wednesday, November 6, 2019

സയനൈഡ് എന്ന മാരക വിഷം കൊലപാതകങ്ങള്‍ക്കായി ഉപയോഗിച്ച് ഒരു കുടുംബത്തിലെ ആറുപേരെ കൊന്ന ജോളി ജോസഫിന്റെ വാര്‍ത്ത രാജ്യാന്തര ശ്രദ്ധ ആകര്‍ശിച്ചതിന് പിന്നാലെ ആന്ദ്രാപ്രദേശില്‍ നിന്ന് മറ്റൊരു സയനൈഡ് കൊലപാതക പരമ്പരയുടെ വാര്‍ത്തകളും പുറത്ത്. വെള്ളങ്കി സിംഹാദ്രി എന്നറിയപ്പെടുന്ന ശിവ എന്ന 38കാരനാണ് 10 പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ വെറെ 20 പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.

20 മാസം കൊണ്ടായിരുന്നു ശിവ സയനൈഡ് നല്‍കി 10 പേരെ വക വരുത്തിയതെന്നാണ് പോലീസ് പറയുന്നത്. കൂടത്തായിയില്‍ 6 കൊലപാതകങ്ങള്‍ നടന്നത് വര്‍ഷങ്ങളുടെ ഇടവേളയിലായിരുന്നെങ്കില്‍ 2018 ഫെബ്രുവരി മുതല്‍ രണ്ടു മാസം മാത്രം വ്യത്യാസത്തിലാണ് ശിവ 10 പേരെ കൊലപ്പെടുത്തിയത്. വാച്ച്മാനായും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും പ്രവര്‍ത്തിച്ചിരുന്ന ശിവ റൈസ് പുള്ളര്‍, ഇരുതല മൂര്‍ഖന്‍ തുടങ്ങിയ തന്ത്രങ്ങള്‍ ഉപയോഗിച്ച് ആളുകളുടെ പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ഇരകളെ കുടുക്കിയിരുന്നത്. മുത്തശ്ശി ഉള്‍പ്പെടെയുള്ള ബന്ധുക്കളും ശിവ കൊലപ്പെടുത്തിയവരുടെ പട്ടികയിലുണ്ട്.

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ കനത്ത നഷ്ടം സംഭവിച്ചതോടെയാണ് ശിവ കൊലപാതക പരമ്പര ആരംഭിച്ചതെന്നാണ് പോലീസ് പറയുന്നത്. ഒളിപ്പിച്ചു വെച്ച സ്വത്തുക്കളും പണവും ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ശിവ ഇരകളെ തന്ത്രപരമായി കുടുക്കിയിരുന്നത്. സയനൈഡ് നല്‍കി കൊലപ്പെടുത്തിയാല്‍ യാതൊരു തെളിവുകളും അവശേഷിക്കില്ലെന്നായിരുന്നു ശിവ വിശ്വസിച്ചിരുന്നതെന്നും കൊലപാതകത്തിന് സയനൈഡ് ഉപയോഗിക്കാനുള്ള കാരണം ഇതായിരുന്നുവെന്നും പോലീസ് പറയുന്നു.

പണം ഇരട്ടിപ്പിക്കാനായി പണവും സ്വര്‍ണ്ണാഭരണങ്ങളും തന്റെ പക്കല്‍ കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നതായുന്നു ശിവയുടെ പതിവ്. രഹസ്യകേന്ദ്രത്തിലെത്തിച്ച ഇവര്‍്ക്ക് ശിവ കഴിക്കാനായി പ്രസാദം നല്‍കും. സയനൈഡ് കലര്‍ത്തിയ പ്രസാദമാണ് ഇരകള്‍ക്ക് നല്‍കുന്നത്. കഴിച്ച ഉടന്‍ തന്നെ ഫലം ലഭിക്കുമെന്നും ഇവരെ വിശ്വസിപ്പിക്കും. ഇര മരിച്ചു കഴിഞ്ഞുവെന്ന് ഉറപ്പാക്കിയതാല്‍ പണവും സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കുകയും ചെയ്യും. 10 കൊലകളില്‍ നിന്നായി 24.60 ലക്ഷം രൂപയും 35 പവന്‍ സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കിയിരുന്നു. കൂടാതെ ഇയാളുടെ പട്ടികയില്‍ 20 പേര്‍ കൂടി ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. ഈ പണം ഉപയോഗിച്ച് ഇയാള്‍ പുതിയ വീട് നിര്‍മിക്കുകയും ചെയ്തിരുന്നു. 1.63 ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇരകളെ കൊല്ലാനും പണം തട്ടാനുമായി പല മാര്‍ഗങ്ങളാണ് ശിവ ഉപയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്. റൈസ് പുള്ളര്‍, മാന്ത്രികശക്തിയുള്ള നാണയങ്ങള്‍ തുടങ്ങിയവ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ചിലരോട് പണവുമായി എത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്ന് തന്റെ കൈവശമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മറ്റു ചിലരെ കബളിപ്പിച്ചത്. പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയവര്‍ക്ക് ഉള്‍പ്പെടെ പ്രസാദത്തില്‍ വിഷം ചേര്‍ത്ത് നല്‍കി. എന്നാല്‍ മാരകരോഗങ്ങള്‍ക്ക് മരുന്ന് ലഭിക്കാന്‍ വന്നവര്‍ക്ക് മരുന്നില്‍ തന്നെയാണ് സയനൈഡ് ചേര്‍ത്ത് നല്‍കിയത്. മൃതദേഹങ്ങളുടെ പുറമെ മുറിവുകള്‍ ഇല്ലാതിരുന്നതിനാല്‍ ഇരകളുടെ മരണങ്ങളിലൊന്നും ബന്ധുക്കള്‍ക്ക് സംശയം തോന്നിയിരുന്നില്ല.

എന്നാല്‍ പ്രദേശത്തെ കായികാധ്യാപകനായ കെ നാഗരാജുവിന്റെ മരണത്തിന് പിന്നാലെയാണ് അന്വേഷണസംഘം ശിവയെ തേടിയെത്തിയത്. ഒക്ടോബര്‍ 16നായിരുന്നു നാഗരാജുവിന്റെ കൊലപാതകം. ഇയാള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സഹോദരന്‍ പോലീസില്‍ നാഗരാജുവിനെ കാണ്മാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. കാണാതായ ദിവസം നാഗരാജു രണ്ട് ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളുമായാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌കൊലപാതകം നടന്ന സ്ഥലം കണ്ടെത്തിയത്. ഇതിനു പിന്നാലെ ശിവയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ മറ്റു കൊലപാതകങ്ങളും ചെയ്തത് താന്‍ തന്നെയെന്ന് സമ്മതിക്കുകയായിരുന്നു.

ഇയാള്‍ക്ക് പൊട്ടാസ്യം സയനൈഡ് നല്‍കിയ വിജയവാഡ സ്വദേശി അമീനുള്ള ബാബു (60)വിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് പൊട്ടാസ്യം സയനൈഡ് സൂക്ഷിച്ചിരുന്ന ടിന്നുകളും പോലീസ് കണ്ടെടുത്തു.