ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിട്ടതിന് പിന്നില്‍ സി.പി.എം – ബി.ജെ.പി ഒത്തുകളി; ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് മോദിയുമായി ബന്ധമുള്ള വന്‍ വ്യവസായി

Jaihind Webdesk
Wednesday, September 4, 2019

ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിട്ടത് ബി.ജെ.പി കേന്ദ്രനേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുണ്ടാക്കിയ പാക്കേജിന്‍റെ അടിസ്ഥാനത്തില്‍. മോദിയുമായി അടുപ്പമുള്ള പ്രമുഖ വ്യവസായിയാണ് മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും ഇടയില്‍ പ്രധാന പാലമായി പ്രവര്‍ത്തിക്കുന്നത്.

കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യുകയെന്നതാണ് ബി.ജെ.പിയും ആര്‍.എസ്.എസും ലക്ഷ്യമിടുന്നത്. ഇതിന് സംസ്ഥാനങ്ങളിലെ ശക്തരായ കോണ്‍ഗ്രസ് നേതാക്കളെ തിരഞ്ഞുപിടിച്ച് കേസില്‍ കുടുക്കി ദുര്‍ബലപ്പെടുത്തുക എന്നതാണ് അവര്‍ സ്വീകരിച്ചുവരുന്ന നയം. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളായ സി.ബി.ഐ, എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ട്രേറ്റ്, ഇന്‍കം ടാക്‌സ് എന്നിവയെയാണ് ഇതിനുള്ള ആയുധമായി ഉപയോഗിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വര്‍ഗീയത പയറ്റാന്‍ നോക്കിയിട്ടും ദയനീയമായി പരാജയപ്പെട്ടെന്ന് മാത്രമല്ല കോണ്‍ഗ്രസ് 20 ല്‍ 19 സീറ്റും നേടുകയും ചെയ്തു. ഇതോടെയാണ് ആര്‍.എസ്.എസ് നിര്‍ദ്ദേശ പ്രകാരം ബി.ജെ.പി അടവ് മാറ്റുന്നത്. സി.പി.എമ്മുമായി ഏറ്റുമുട്ടുന്നതിന് പകരം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് ഇതിനായി പുറത്തെടുത്തിരിക്കുന്ന പുതിയ നീക്കം. ഇതിനായി ബി.ജെ.പി മുന്നോട്ട് വെച്ച പ്രധാന ആവശ്യം കേരളത്തിലെ പ്രബലരായ നേതാക്കളെ കേസില്‍ കുടുക്കി തരണമെന്നതാണ്. മോദിയുമായി അടുത്ത ബന്ധമുള്ള, കേരളത്തില്‍ വന്‍ പദ്ധതിയില്‍ നിക്ഷേപമുള്ള വ്യവസായിയാണ് ഇടനിലക്കാരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇത്തവണത്തെ ഡല്‍ഹി സന്ദര്‍ശനത്തിനിടെയാണ് ബി.ജെ.പി കേന്ദ്രനേതൃത്വവുമായുള്ള പാക്കേജിന് അന്തിമ രൂപമായത്.

സുപ്രീം കോടതിയിലുള്ള ലാവലിന്‍ കേസില്‍ സി.ബി.ഐ നിലപാട് മയപ്പെടുത്തുമെന്നതാണ് പ്രധാന ഉപാധി. രണ്ടാമത്തേത് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കൊടിയേരിക്കെതിരായി മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന കേസ് ഒത്തു തീര്‍പ്പാക്കാന്‍ സഹായിക്കാമെന്നത്. ഇവ അടക്കമുള്ള ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രകോപനവുമില്ലാതെ കേരളത്തിലെ പ്രബലരായ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്ന കേസ് സി.ബി.ഐയ്ക്ക് വിട്ടത്.