
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത പൊതുചടങ്ങിൽ വെടിയൊച്ച കേട്ടത് ലോകത്തെ നടുക്കി. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രസിഡന്റ് പ്രസംഗിക്കാൻ തയ്യാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി വെടിയൊച്ച ഉയരുകയായിരുന്നു. ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ പ്രസിഡന്റിനും പ്രഥമ വനിത മെലാനിയ ട്രംപിനും ചുറ്റും സുരക്ഷാ കവചം തീർക്കുകയും അവരെ വേദിയിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
വെടിവെപ്പ് നടത്തിയ വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് വെച്ച് തന്നെ കസ്റ്റഡിയിൽ എടുത്തു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വെടിയൊച്ച കേട്ടതോടെ ചടങ്ങിൽ പങ്കെടുത്തവർ പരിഭ്രാന്തരായി ചിതറിയോടിയെങ്കിലും, വെടിവെപ്പിൽ പ്രസിഡന്റിനോ ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർക്കോ പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെടിയൊച്ച കേട്ട നിമിഷം തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ വളയുന്നതും അദ്ദേഹത്തെ അതിവേഗം ഒഴിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തെത്തുടർന്ന് വാഷിംഗ്ടണിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എഫ്.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികൾ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.