
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്വിസ് എയർ വിമാനത്തിന്റെ എൻജിനാണ് തീപിടിച്ചത്. 228 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. അപകടത്തിൽ ആറ് യാത്രക്കാർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ 1.08-ഓടെയായിരുന്നു ഡൽഹി വിമാനത്താവളത്തെ നടുക്കിയ അപകടം നടന്നത്. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പോകാനായി റൺവേയിലൂടെ വേഗത വർദ്ധിപ്പിച്ച സ്വിസ് എയർ LX147 വിമാനത്തിന്റെ എൻജിനുകളിൽ ഒന്നിൽ തീപിടിക്കുകയായിരുന്നു. എയർബസ് A330 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ടേക്ക് ഓഫിനായി കുതിക്കുന്നതിനിടെ എൻജിൻ പെട്ടെന്ന് തകരാറിലാവുകയും പിന്നാലെ തീയും പുകയും ഉയരുകയുമായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വിമാനം റൺവേയിൽ തന്നെ നിർത്താൻ സാധിച്ചു. ഇതോടെയാണ് വൻ ദുരന്തം ഒഴിവായത്.വിമാനത്തിൽ നാല് കുട്ടികളുൾപ്പെടെ 228 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടം നടന്ന ഉടൻ തന്നെ എമർജൻസി സ്ലൈഡുകൾ വഴി യാത്രക്കാരെ പുറത്തെത്തിച്ചു. ഈ നടപടിക്കിടയിലാണ് ആറ് യാത്രക്കാർക്ക് പരിക്കേറ്റത്. പരിക്കേറ്റവർക്ക് വിമാനത്താവളത്തിൽ തന്നെ പ്രാഥമിക ചികിത്സ നൽകി.യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എൻജിൻ തകരാറിലാകാനുണ്ടായ സാഹചര്യം പരിശോധിച്ചു വരികയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
Emergency evacuation from Swiss Delhi – Zurich flight LX0147 pic.twitter.com/rvzhCPb3bg
— Ishan Jain (@JainIshan316) April 25, 2026