
പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയേകി ഇസ്ലാമാബാദ് ചർച്ചകൾ ഉപേക്ഷിച്ചു. ഭീഷണിയോ സമ്മർദ്ദമോ ചെലുത്തി ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കാമെന്ന് ആരും കരുതേണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ കർശന മുന്നറിയിപ്പ് നൽകി. തങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം നീക്കാതെ നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. പാകിസ്ഥാൻ മധ്യസ്ഥതയിൽ ഇറാൻ നൽകിയ സമാധാന നിർദ്ദേശങ്ങൾ അമേരിക്കയെ അറിയിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ചർച്ചകൾ വഴിമുട്ടിയത്.
അതേസമയം, ഒത്തുതീർപ്പ് നിർദ്ദേശങ്ങളോട് ഇറാൻ അനുകൂലമായി പ്രതികരിക്കാത്തതിനാലാണ് ചർച്ച വേണ്ടെന്ന് വെച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ പ്രതിനിധി സംഘത്തോട് പാകിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് ട്രംപ് നിർദ്ദേശം നൽകി. “വേണമെങ്കിൽ ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ” എന്ന നിലപാടിലുറച്ചു നിൽക്കുന്ന ട്രംപ്, ഇറാൻ നേതൃത്വത്തിന്റെ അസ്ഥിരതയെ പരിഹസിക്കുകയും ചെയ്തു. അനാവശ്യമായ വിദേശ യാത്രകൾ ഒഴിവാക്കുകയാണെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ ട്രംപ് സൂചിപ്പിച്ചു.
സമാധാന ശ്രമങ്ങൾ പാതിവഴിയിൽ തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ രൂക്ഷവിമർശനവുമായി ജർമ്മൻ ചാൻസലർ രംഗത്തെത്തി. ഇപ്പോൾ നടക്കുന്നത് അനാവശ്യമായ യുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോകശക്തികൾക്കിടയിലെ ഈ ഭിന്നത പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.