തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവം; വനം വകുപ്പിനെതിരെ ശക്തമായ വിമർശനം, പരാതി നൽകി എലിഫന്‍റ് ല്ലവേഴ്സ് ഫോറം

Jaihind Webdesk
Monday, February 5, 2024

വയനാട്: തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. തണ്ണീർ കൊമ്പന്‍റെ സാന്നിധ്യം ജനവാസ മേഖലയിൽ നേരത്തെ ഉണ്ടെന്ന് വനം വകുപ്പിന് വിവരം ലഭിച്ചിട്ടും മാനന്തവാടി നഗരമധ്യത്തിലെത്തിയത് വനം വകുപ്പിന്‍റെ വീഴ്ചയാണെന്നാണ് പ്രധാന ആരോപണം.  ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാതെ മയക്കുവെടി വെച്ചത് ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് എലിഫൻ്റ് ല്ലവേഴ്സ് ഫോറം ആരോപിച്ചു.

തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിനെതിരെ വിമർശനമുയരുന്നു. ജനവാസ മേഖലയിൽ തണ്ണീർ കൊമ്പന്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും വയനാട് മാനന്തവാടിയില്‍ എത്തിയത് വനം വകുപ്പിന്‍റെ വീഴ്ചയാണ്. തലേന്ന് രാത്രി മാനന്തവാടി ചിറക്കരയിൽ കൊമ്പനെ നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും ആനയെ കാടുകയറ്റിയില്ലെന്നും ആരോപണമുണ്ട്.

സംഭവത്തിൽ എലിഫൻ്റ് ല്ലവേഴ്സ് ഫോറം പരാതി നൽകിയിട്ടുണ്ട്. തണ്ണീർ കൊമ്പന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കാതെ മയക്കുവെടി വെച്ചത് ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് എലിഫൻ്റ് ല്ലവേഴ്സ് ഫോറം ആരോപിച്ചു. വെടിവെച്ച ശേഷം ആനയുടെ രക്തസമ്മർദ്ദം കുറയ്ക്കാനുള്ള നടപടി സ്വീകരിച്ചില്ല. കറുത്ത തുണികൊണ്ട് മുഖം മറക്കാതിരുന്നതും ആനയുടെ ശരീരത്തിൽ വെള്ളം നനക്കാതിരുന്നതും ആനയുടെ രക്തസമ്മർദ്ദം വർധിപ്പിച്ചു. കൃത്യമായ നിരീക്ഷണത്തിന് ശേഷമല്ല തണ്ണീർക്കൊമ്പനെ മയക്കുവെടിവെച്ചതെന്നും പരാതിയിൽ പറയുന്നു. പിഴവ് സംഭവിച്ച ഉദ്യോസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിക്കണമെന്നും ഫോറം, ചെന്നൈയിലെ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.