വായിലെ മുറിവിന് ചികിത്സ തേടിയെത്തിയ നാലുവയസുകാരന്‍ മരിച്ചു; അനസ്തേഷ്യ നല്‍കിയതിനെ പിഴവെന്ന് ബന്ധുക്കള്‍, ആശുപത്രിക്കെതിരെ പരാതി

Jaihind Webdesk
Sunday, June 2, 2024

 

മലപ്പുറം: വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപതിയിൽ പ്രതിഷേധിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. മലപ്പുറം കൊണ്ടോട്ടി അരിമ്പ്ര സ്വദേശി നിസാറിന്‍റെ മകൻ മുഹമ്മദ്‌ ഷാനിലാണ് മരിച്ചത്.

കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രംഗത്തെത്തി. അനസ്തേഷ്യ കൊടുത്തതിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനെത്തുടര്‍ന്നാണ് നാലുവയസുകാരനായ മുഹമ്മദ് ഷാനിലിനെ കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്‍പ്പസമയത്തിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു.

കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രൊട്ടോകോള്‍ പ്രകാരമുള്ള ചികിത്സകളാണ് കുഞ്ഞിനു നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.