
മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ കാലാവധി കഴിഞ്ഞിട്ടും അത് ഏറ്റെടുക്കാതെ സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാൻ സർക്കാരും കെ.എസ്.ഇ.ബിയും കൂട്ടുനിൽക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. 2024 ഡിസംബർ 31-ന് ‘ബൂട്ട്’ കരാർ അവസാനിച്ചിട്ടും കാർബൊറാണ്ടം യൂണിവേഴ്സൽ എന്ന കമ്പനിയെ 14 മാസം കൂടി പദ്ധതി കൈവശം വെക്കാൻ അനുവദിച്ചതിലൂടെ സംസ്ഥാനത്തിന് 56 കോടി രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കരാർ അവസാനിച്ചതോടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ആർക്ക് വേണമെങ്കിലും വിൽക്കാനുള്ള സ്വാതന്ത്ര്യം കമ്പനിക്ക് ലഭിച്ചു. യൂണിറ്റിന് വെറും 40 പൈസ മാത്രം ഉൽപ്പാദനച്ചെലവുള്ള വൈദ്യുതി, പീക്ക് അവറുകളിൽ 10 മുതൽ 14 രൂപ വരെ ഉയർന്ന നിരക്കിലാണ് കമ്പനി സ്വകാര്യ മേഖലയിൽ വിറ്റഴിച്ചത്. ഇത്തരത്തിൽ 12 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയിൽ നിന്ന് കമ്പനി വൻതോതിൽ കൊള്ളലാഭം കൊയ്തപ്പോൾ, കെ.എസ്.ഇ.ബി പുറത്തുനിന്ന് വലിയ തുക നൽകി വൈദ്യുതി വാങ്ങേണ്ടി വന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പദ്ധതി തിരിച്ചുപിടിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടും ബോർഡ് നിയന്ത്രണം ഏറ്റെടുക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഈ ‘പകൽക്കൊള്ളയ്ക്ക്’ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ ഗുരുതരമായ വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.