തകര്‍ന്നു വീണ ജനല്‍ചില്ലുകള്‍ക്കിടയില്‍ നിന്ന് ടെസയെ വാരിയെടുത്ത് അച്ഛന്‍ ഓടി; മുണ്ടത്തിക്കോട്ടെ ഒരു കുടുംബത്തിന്റെ നടുക്കുന്ന നിമിഷങ്ങള്‍

Jaihind News Bureau
Wednesday, April 22, 2026


തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ 700 മീറ്റര്‍ അകലെയുള്ള വീടുകള്‍ക്ക് പോലും കനത്ത നാശനഷ്ടം. സ്‌ഫോടന സമയത്ത് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ആറുവയസ്സുകാരി ടെസ മരിയയ്ക്കാണ് ജനല്‍ചില്ലുകള്‍ തകര്‍ന്നു വീണ് പരിക്കേറ്റത്. കുട്ടിയുടെ കാലില്‍ ആഴത്തില്‍ ചില്ലുകള്‍ തറച്ചു കയറി.

ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഉണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീട് ഒന്നാകെ കുലുങ്ങുകയായിരുന്നു. ഈ സമയം അച്ഛന്‍ നിഖിലിനൊപ്പം ഉച്ചമയക്കത്തിലായിരുന്നു ടെസ. വലിയ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ടെസ കാല്‍ വേദനിക്കുന്നു എന്ന് പറഞ്ഞു കരഞ്ഞപ്പോഴാണ് ബെഡില്‍ രക്തം പടരുന്നത് നിഖില്‍ കണ്ടത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിച്ചു കുട്ടിയുടെ കാലിലേക്ക് തുളഞ്ഞു കയറുകയായിരുന്നു.

ടിവിയും മറ്റ് വീട്ടുപകരണങ്ങളും തകരുന്ന ശബ്ദം കേട്ടതോടെ നിഖില്‍ കുഞ്ഞിനെയുമെടുത്ത് അടുത്ത മുറിയിലേക്ക് ഓടി. ഈ സമയം ടെസയുടെ സഹോദരി ഇസ മരിയയും അമ്മ അമ്മുവും മറ്റൊരു മുറിയില്‍ കളിക്കുകയായിരുന്നു. ഇസയുടെ ചെവിയില്‍ ചില്ല് തട്ടിയെങ്കിലും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് കുട്ടികളെയുമായി നിഖിലും കുടുംബവും വീടിന് പുറത്തേക്ക് ഓടുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ടെസയുടെ വലതുകാലിന്റെ മുട്ടിന് താഴെയാണ് രണ്ട് വലിയ ചില്ലുകള്‍ തറച്ചു കയറിയത്. മുണ്ടത്തുകാവ് ബി.വി.എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ് ടെസ. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ പ്രദേശത്തെ നിരവധി വീടുകളുടെ ജനലുകളും വാതിലുകളും തകര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ ഇപ്പോഴും ആ വലിയ അപകടത്തിന്റെ നടുക്കത്തില്‍ നിന്നു മുക്തരായിട്ടില്ല.