ശസ്ത്രക്രിയകള്‍ക്ക് കര്‍ശന നിയന്ത്രണം: സംസ്ഥാനത്ത് പുതിയ ആരോഗ്യ മാര്‍ഗരേഖ പുറത്തിറക്കി

Jaihind News Bureau
Monday, April 20, 2026

 

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് ആരോഗ്യവകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ശസ്ത്രക്രിയയ്ക്കിടെ സംഭവിക്കാനിടയുള്ള പിഴവുകള്‍ ഒഴിവാക്കാനും രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഈ പുതിയ ഉത്തരവ്.

പ്രധാന നിര്‍ദ്ദേശങ്ങള്‍:

റിസ്റ്റ് ബാന്‍ഡ് നിര്‍ബന്ധം: ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ അടങ്ങിയ ‘റിസ്റ്റ് ബാന്‍ഡ്’ ധരിപ്പിച്ചിരിക്കണം.

അടയാളപ്പെടുത്തല്‍: ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുന്‍കൂട്ടി കൃത്യമായി അടയാളപ്പെടുത്തണം. ഇത് വഴി തെറ്റായ ഭാഗങ്ങളില്‍ ശസ്ത്രക്രിയ നടക്കുന്നത് ഒഴിവാക്കാം.

മൊബൈല്‍ ഫോണ്‍ നിരോധനം: ശസ്ത്രക്രിയ നടക്കുമ്പോള്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല.

ഉപകരണങ്ങളുടെ കണക്ക്: ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരും എണ്ണവും തിയേറ്ററിലെ വൈറ്റ് ബോര്‍ഡില്‍ രേഖപ്പെടുത്തണം. ശസ്ത്രക്രിയയ്ക്ക് ശേഷം ഇവ വീണ്ടും എണ്ണി തിട്ടപ്പെടുത്തി ചെക്ക് ലിസ്റ്റ് മേധാവിക്ക് കൈമാറണം.

ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഡോക്ടറും നഴ്സും ചേര്‍ന്ന് രോഗിയുടെ ഐ.പി (IP) നമ്പറും കേസ് റെക്കോര്‍ഡും പൂര്‍ത്തിയാക്കണം. വാര്‍ഡ് ഡോക്ടറും നഴ്സ് ഇന്‍ ചാര്‍ജും പ്രീ-ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടേണ്ടതുണ്ട്. തീയേറ്റര്‍ ചുമതലയുള്ള നഴ്സിംഗ് ഓഫീസര്‍ ഈ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തി ഒപ്പിട്ടതിന് ശേഷം മാത്രമേ രോഗിയെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.

ചെറുതും വലുതുമായ എല്ലാത്തരം ശസ്ത്രക്രിയകള്‍ക്കും ഈ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.