
കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ജന്മനാടായ മലപ്പുറത്തേക്ക് എത്തിച്ചു. പൊള്ളാച്ചി ആശുപത്രിയിൽ അർധരാത്രിയോടെ ആരംഭിച്ച് പുലർച്ചെ നാല് മണിക്ക് പൂർത്തിയാക്കിയ പോസ്റ്റ്മോർട്ടത്തിന് ശേഷം, ആറേകാലോടെ ഒൻപത് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ വിലാപയാത്രയായി കൊണ്ടുവരുന്നത്. മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ പ്രത്യേക പന്തലിൽ പൊതുദർശനം നടക്കും. പ്രിയപ്പെട്ടവർക്ക് അന്ത്യോപചാരമർപ്പിക്കാൻ ആയിരക്കണക്കിന് ആളുകള് സ്കൂളിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ഉൾപ്പെട്ട വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5:20-ഓടെ വാൽപ്പാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിട്ട വാൻ 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പലവട്ടം മലക്കം മറിഞ്ഞ് വാൻ ഒൻപതാം വളവിലേക്ക് വീണത് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചു. കാഴ്ച പരിമിതിയുള്ള അധ്യാപകന് കൂട്ടുപോയ ഭാര്യയും, പ്രിയപ്പെട്ട സഹപ്രവർത്തകർക്കൊപ്പം അവസാനമായി യാത്ര പോയ മുൻ അധ്യാപികയും ഉൾപ്പെടെ ഒൻപത് പേരുടെ വേർപാട് നാടിന് തീരാനൊമ്പരമായി മാറി.
സ്കൂൾ പ്രധാനാധ്യാപിക പി. അജിത, അധ്യാപകരായ റംലത്ത്, സുഹറ, ആശ, അബ്ദുൽ മജീദ്, മജീദിന്റെ ഭാര്യ റുഖിയ, പാചക തൊഴിലാളി സാജിത, സുഹറയുടെ മകൻ ഹിഷാം, ജിയുപി സ്കൂൾ അധ്യാപിക ഷക്കീന എന്നിവരാണ് അപകടത്തിൽ മരിച്ചത്. പൊതുദർശനത്തിന് ശേഷം വിവിധ മഹല്ലുകളിലായാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മജീദ്, റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലിലും, റംല, സാജിദ, ഷക്കീന എന്നിവരെ പാങ്ങ് ജുമാ മസ്ജിദിലും, സുഹറയെയും മകനെയും ഈസ്റ്റ് പാങ് മസ്ജിദിലും ഖബറടക്കും. അജിതയുടെയും ആശയുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിന് ശേഷം യഥാക്രമം പുലാമന്തോളിലെയും കൊളത്തൂരിലെയും വീടുകളിലേക്ക് കൊണ്ടുപോകും.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഹാഫിസ്, ഷഹദീൻ, നൗഷാദ് എന്നിവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം, അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഷക്കീനയുടെ മകൾ 11 വയസുകാരി മസ്നീനെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രി കെ. കൃഷ്ണൻകുട്ടി ആശുപത്രിയിലെത്തി മസ്നീനെ സന്ദർശിക്കുകയും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ നിർദ്ദേശിക്കുകയും ചെയ്തു.