സ്ട്രോങ് റൂമുകളിൽ കണ്ണെത്തണം; പോളിംഗ് കണക്കിലെ ദുരൂഹതയിൽ ജാഗ്രതയുമായി യുഡിഎഫ്

Jaihind News Bureau
Wednesday, April 15, 2026

 

 

മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി ജാഗ്രത പുലര്‍ത്താന്‍ യുഡിഎഫിന്റെ നിര്‍ദേശം.കൃത്യമായ പോളിങ് ശതമാനം പുറത്തുവിടുന്നതില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ താമസം വരുത്തുന്ന സാഹചര്യത്തിലാണ് യുഡിഎഫ് നിര്‍ദേശം.വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളില്‍ പ്രത്യേക ശ്രദ്ദ വേണമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വോട്ടെടുപ്പ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൃത്യമായ പോളിങ് ശതമാനം പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമീഷന് കഴിഞ്ഞിട്ടില്ല.വോട്ടെണ്ണല്‍ ദിനത്തില്‍ പൂര്‍ണമായ ശതമാനം അറിയാമെന്ന നിലപാടിലാണ് കമീഷന്‍.ഈ സാഹചര്യത്തിലാണ് ജാഗ്രത പുലര്‍ത്താന്‍ യുഡിഎഫ് നിര്‍ദേശം നല്‍കിയത്.ഓരോ ബുത്തുകളിലും എത്തി എത്ര പേര്‍ വോട്ട് ചെയ്തു എന്ന കണക്ക് ഫോം 17 സി എന്ന രേഖയില്‍ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്ക് ഓദ്യോഗസ്ഥര്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്.

ഈ കണക്കും വോട്ടിങ് യന്ത്രത്തിലെ വോട്ടിന്റെ കണക്കും ഒത്തു നോക്കണം.വ്യത്യാസം വരുകയാണെങ്കില്‍ വോട്ടെണ്ണല്‍ അനുവദിക്കുന്ന കാര്യത്തില്‍ ഏജന്റുമാര്‍ക്ക് തീരുമാനം എടുക്കാമെന്നാണ് നിര്‍ദേശം.ഇക്കാര്യത്തില്‍ എന്ത് നിലപാട് എടുക്കണമെന്നതിലുള്ള വ്യക്തത ഉടന്‍ യുഡിഎഫ് നല്‍കിയേക്കും.

അതേസമയം വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്‌ടോങ് റൂമുകളില്‍ പ്രത്യേക നിരീക്ഷണവും വേണമെന്ന നിര്‍ദേശവും യുഡിഎഫ് നല്‍കിയിട്ടുണ്ട്.140 യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും ജില്ല യുഡിഎഫ് ചെയര്‍മാന്‍മാര്‍ക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് നല്‍കി.സ്‌ട്രോങ് റൂമുകളിലെ ക്യാമറകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധിക്ക് 24 മണിക്കൂറും ഇരിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തണം. ഇതിനായി കലക്ടര്‍മാരില്‍ നിന്ന് അനുമതി നേടണമെന്നും നിര്‍ദ്ദേശമുണ്ട്. സ്‌ട്രോങ് റൂമുകള്‍ സുരക്ഷിതമല്ലെന്ന യുഡിഎഫ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.