കണ്ണൂരില്‍ എല്‍ഡിഎഫ് ഗുണ്ടായിസം; മേയറെ കയ്യേറ്റം ചെയ്തു; കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സംഘര്‍ഷം

Jaihind News Bureau
Tuesday, March 10, 2026

 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്. മേയര്‍ പി. ഇന്ദിരയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. പൊലീസ് എല്‍ഡിഎഫുമായി ഒത്തു കളിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.

കണ്ണൂര്‍ എംഎല്‍എയുടെ വികസന ഫണ്ട് വിനിയോഗം കോര്‍പ്പറേഷന്‍ ഭരണസമിതി തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് എല്‍ഡിഎഫ് ഇന്ന് കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് നടത്തുന്നതിന് മുന്നെ രാവിലെ കോര്‍പ്പറേഷന്‍ കവാടം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കവാടം ഉപരോധിക്കുകയും മേയറെ ഉള്‍പ്പടെ കോര്‍പ്പറേഷന്‍ ഓഫിസിലേക്ക് കടത്തിവിടാതെ തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് മേയറുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും യുഡിഎഫ് നേതാക്കളും റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

കവാടം ഉപരോധിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകരെ നീക്കാന്‍ പൊലീസ് തയ്യാറായില്ല. പിറകിലെ ഗേറ്റിലൂടെ കോര്‍പ്പറേഷനില്‍ പ്രവേശിച്ച മേയറെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. വനിത കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെ കയ്യേറ്റത്തിന് ഇരയായി. രണ്ടര മണിക്കൂറോളം കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ സംഘര്‍ഷവും, വാക്ക് തര്‍ക്കവും ഉണ്ടായി. സിറ്റിംഗ് എല്‍ എ യായ കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ എന്ന നിലയില്‍ തീര്‍ത്തും പരാജയമായിരുന്നു. അദ്ദേഹം വികസന പദ്ധതികള്‍ നടപ്പിലാക്കാത്തതില്‍ നിന്ന് ജന ശ്രദ്ധ തിരിക്കാനാണ് സമരമെന്ന് യു ഡി എഫ് ആരോപിച്ചു. അതേസമയം സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ പി. ഇന്ദിര ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. പരിക്കേറ്റ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിഷാം താണയും ആശുപ്രത്രിയില്‍ ചികിത്സയിലാണ്.