കര്‍ഷകരെ കുരുതികൊടുക്കാന്‍ അനുവദിക്കില്ല; പ്രധാനമന്ത്രിക്ക് അദാനിയുടെ ഭീഷണി: ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, February 26, 2026

കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ അടിത്തറയായ കര്‍ഷകരെ തകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, അമേരിക്കയുമായുള്ള പുതിയ കരാര്‍ ഇന്ത്യന്‍ കര്‍ഷകരുടെ മരണപത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കയിലെ വന്‍കിട യന്ത്രസഹായത്തോടെ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നത് ക്രിമിനല്‍ നടപടിയാണെന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇത്തരമൊരു കരാറിന് മുതിരില്ല. നാല് മാസത്തോളം വൈകിയ കരാര്‍ ഒപ്പിടാന്‍ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഭരണാധികാരിയെ ഭീഷണിപ്പെടുത്തിയെന്നും, സ്വന്തം സംരക്ഷണത്തിന് വേണ്ടി ഭരണാധികാരികള്‍ കര്‍ഷകരെ കുരുതികൊടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജെ.സി.ബി ഉപയോഗിച്ച് രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുന്നതിന് തുല്യമാണ് ഈ കരാറെന്നും

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷ നേതാവിന് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കാന്‍ അവസരം നിഷേധിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 3.5 മില്യണ്‍ വരുന്ന ‘എപ്സ്റ്റീന്‍ സീക്രട്ട് ഫയലുകള്‍’ താന്‍ പുറത്തുവിടുമെന്ന് ഭയപ്പെട്ടാണ് പാര്‍ലമെന്റില്‍ തന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. അതീവ ഗുരുതരമായ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി പറയാന്‍ തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

അദാനി കേവലം ഒരു വ്യവസായി മാത്രമല്ലെന്നും ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും പ്രധാന സാമ്പത്തിക സ്രോതസ്സാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്കെതിരെ നീങ്ങിയാല്‍ രേഖകളിലെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അദാനി പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് പരാതികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വന്യമൃഗ ശല്യം ഗുരുതരമായ സാഹചര്യത്തില്‍ അത് പരിഹരിക്കാന്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം. ഇന്ത്യ ഒരു വികസിത രാജ്യമാകണമെങ്കില്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ ആദരവും താങ്ങുവിലയും നല്‍കണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.