സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് ‘പട്ടും വളയും’; മന്ത്രി വീണ വേട്ടക്കാരനൊപ്പമെന്ന് ജെബി മേത്തര്‍

Jaihind News Bureau
Wednesday, February 25, 2026

തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ ഉപദ്രവിച്ച സഖാവായ ഡോക്ടറെ കൈവെള്ളയില്‍ വെച്ച് സംരക്ഷിക്കുകയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി. പീഡനക്കേസില്‍ പ്രതിയായ വ്യക്തിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിന് പകരം നിര്‍ണ്ണായക തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കി നിയമിച്ചത് വകുപ്പിലെ വനിതാ ജീവനക്കാരെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് ജെബി മേത്തര്‍ ആരോപിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് റിസോഴ്സ് സെന്റര്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജിതേഷിനെ സംരക്ഷിക്കുന്ന മന്ത്രിയുടെ നിലപാടിനെതിരെ ജെബി മേത്തര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘സഹപ്രവര്‍ത്തകയെ ഉപദ്രവിച്ച കേസില്‍ പോഷ് ആക്ട് പ്രകാരം നടപടി നേരിടേണ്ട വ്യക്തിയെ ഹെല്‍ത്ത് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പബ്ലിക് ഹെല്‍ത്ത് എന്ന നിര്‍ണ്ണായക തസ്തികയില്‍ നിയമിച്ചത് കുറ്റവാളിക്ക് പട്ടും വളയും നല്‍കുന്നത് പോലെയാണ്. ഒരു സ്ത്രീയെ ഉപദ്രവിച്ച വ്യക്തിയെ ഇങ്ങനെ സംരക്ഷിക്കാന്‍ സ്ത്രീയായ വീണാ ജോര്‍ജിന് എങ്ങനെ മനസ്സ് വരുന്നു?’ – ജെബി മേത്തര്‍.

ഡോ. ജിതേഷിനെതിരായ കേസ് അട്ടിമറിക്കാന്‍ മന്ത്രി നേരിട്ട് ഇടപെടുകയാണെന്നും ഇത് അനുവദിക്കില്ലെന്നും മഹിള കോണ്‍ഗ്രസ് വ്യക്തമാക്കി. സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലമാകുന്ന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡോ. ജിതേഷിനെതിരെ കേന്ദ്ര വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും ജെബി മേത്തര്‍ അറിയിച്ചു.