ചൂരല്‍മല പുനരധിവാസം: ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാര്‍ച്ച് 1 ലേക്ക് മാറ്റി; ദുരന്തബാധിതരുടെ കാത്തിരിപ്പ് നീളുന്നു

Jaihind News Bureau
Monday, February 23, 2026

 

മാനന്തവാടി: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന മോഡല്‍ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം വീണ്ടും നീട്ടി. ഈ മാസം 25 ന് നടക്കേണ്ടിയിരുന്ന ആദ്യഘട്ട വീടുകളുടെ കൈമാറ്റമാണ് മാര്‍ച്ച് ഒന്നിലേക്ക് മാറ്റിയത്. അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതാണ് ഉദ്ഘാടനം നീട്ടാന്‍ കാരണമായത്.

ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷവും ഏഴ് മാസവും പിന്നിടുമ്പോഴും അടച്ചുറപ്പുള്ള ഒരു വീടിനായി കാത്തിരിക്കുകയാണ് ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും മനുഷ്യര്‍. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് പുനരധിവാസത്തിന്റെ വലിയൊരു ഭാഗം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. ആകെ നിശ്ചയിച്ചിട്ടുള്ള 410 വീടുകളില്‍ 178 എണ്ണമാണ് ആദ്യഘട്ടത്തില്‍ കൈമാറാന്‍ ഒരുങ്ങുന്നത്.

വീടുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെങ്കിലും ടൗണ്‍ഷിപ്പിന് ആവശ്യമായ മറ്റ് സുപ്രധാന സംവിധാനങ്ങള്‍ ഇനിയും സജ്ജമായിട്ടില്ല. 9.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്ക് പൂര്‍ത്തിയാകണം. 11.42 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പാതിവഴിയിലാണ്. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡ്രെയിനേജ് സംവിധാനം എന്നിവ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇവ പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്തിയാല്‍ വന്‍ വിമര്‍ശനം നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ തീയ്യതി മാറ്റിയത്.

മാര്‍ച്ച് ഒന്നിന് താക്കോല്‍ കൈമാറിയാലും ഉടന്‍ താമസം തുടങ്ങാന്‍ കഴിയില്ലെന്ന ആശങ്കയിലാണ് കുടുംബങ്ങള്‍. ബാക്കിയുള്ള 232 വീടുകളുടെ നിര്‍മ്മാണം ടൗണ്‍ഷിപ്പില്‍ തുടരുകയാണ്. വലിയ യന്ത്രങ്ങളും വാഹനങ്ങളും നിരന്തരം കടന്നുപോകുന്നതും കനത്ത പൊടിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിലനില്‍ക്കുന്നയിടത്ത് കുടുംബങ്ങള്‍ക്ക് എത്രത്തോളം സുരക്ഷിതമായി താമസിക്കാനാകും എന്നതില്‍ വ്യക്തതയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കാതെ നല്‍കുന്നത് ദുരന്തബാധിതരോടുള്ള വെല്ലുവിളിയാകുമെന്ന വിമര്‍ശനവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.