യു.ഡി.എഫിന്റെ വിദ്യാഭ്യാസ പാക്കേജ്: ക്യാമ്പസുകളിൽ വിപ്ലവകരമായ മാറ്റത്തിന് യു.ഡി.എഫ് പദ്ധതിരേഖ

Jaihind News Bureau
Thursday, February 19, 2026

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് തയ്യാറാക്കിയ സമഗ്ര പരിഷ്കരണ പദ്ധതിരേഖ പ്രകാശനം ചെയ്തു. തൃശൂരിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യു.ഡി.എഫ് പ്രകടന പത്രിക കമ്മിറ്റി അധ്യക്ഷൻ ബെന്നി ബെഹനാൻ എം.പിക്ക് കൈമാറിയാണ് റിപ്പോർട്ട് പുറത്തിറക്കിയത്. ഡോ. അച്യുത് ശങ്കറിന്റെ നേതൃത്വത്തിൽ 150-ലധികം വിദഗ്ധർ ചേർന്ന് തയ്യാറാക്കിയ ഈ രേഖയിൽ ഉന്നതവിദ്യാഭ്യാസ രംഗത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന 24 പ്രധാന നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സർവകലാശാലകളെയും ക്യാമ്പസുകളെയും രാഷ്ട്രീയ അതിപ്രസരത്തിൽ നിന്നും മുക്തമാക്കുക എന്നതാണ് യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനം. ക്യാമ്പസുകളിൽ അക്രമവും അനാവശ്യ പാർട്ടി ഇടപെടലുകളും നിയന്ത്രിച്ച് അക്കാദമിക് സ്വാതന്ത്ര്യം ഉറപ്പാക്കും. വിദ്യാർത്ഥി ക്ഷേമത്തിന് ഊന്നൽ നൽകിക്കൊണ്ട് പീഡനങ്ങൾക്കും റാഗിംഗിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ‘സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്’ ആരംഭിക്കുമെന്നും എല്ലാ സർവകലാശാലകളിലും ആന്റി-റാഗിംഗ്, സ്റ്റുഡന്റ് വെൽഫെയർ സെല്ലുകൾ ശക്തിപ്പെടുത്തുമെന്നും പദ്ധതിരേഖ വ്യക്തമാക്കുന്നു.

ആധുനിക സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതിയിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഉൾപ്പെടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡിപ്പാർട്ട്മെന്റുകൾ തുടങ്ങാൻ നിർദ്ദേശമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘സെന്റർ ഫോർ എഐ റിസർച്ച്’ (CAIR Kerala) സ്ഥാപിക്കും. കൂടാതെ, വിദേശ സർവകലാശാലകളുമായി സഹകരിച്ച് ‘അക്കാദമിക് ടൂറിസം’, ‘സെമസ്റ്റർ-ഇൻ-കേരള’ തുടങ്ങിയ നൂതന പദ്ധതികളിലൂടെ കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.