K SUDHAKARAN| നിലമ്പൂര്‍ സര്‍ക്കാരിനെതിരായ വിധിയെഴുത്ത്; യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു: കെ സുധാകരന്‍ എംപി

Jaihind News Bureau
Monday, June 23, 2025

കേരള സർക്കാരിനെതിരായ പൊതുജനങ്ങളുടെ വികാരപരമായ വിധിയെഴുത്താണ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് മുന്‍ കെപിസിസി അധ്യക്ഷനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ കെ സുധാകരന്‍ എംപി.  ഇനിയൊരു തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയിക്കില്ലെന്നും കെ.സുധാകരൻ എംപി പറഞ്ഞു. സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് നിലമ്പൂരിലുണ്ടായത്. നിലമ്പൂരിലെ വിജയത്തിനായി യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു എന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ മിന്നുന്ന വിജയം നേടി. പിണറായി സര്‍ക്കാരിന്റെ ഭരണ വിരുദ്ധതയുടെ, സ്വജനപക്ഷപാതത്തിന്റെ നേര്‍സാക്ഷ്യമാണ് നിലമ്പൂരില്‍ അലയടിച്ചത്. പതിറ്റാണ്ടിനു ശേഷം നിലമ്പൂര്‍ യുഡിഎഫ് സ്വന്തമാക്കിയിരിക്കുകയാണ്. നിലമ്പൂരില്‍ എങ്ങും ആഘോഷ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എല്‍ഡിഎഫ് തട്ടകത്തില്‍ പോലും വ്യക്തമായ ലീഡ് നേടി മുന്നേറുകയായിരുന്നു ഷൗക്കത്ത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന്റെ മണ്ഡലത്തില്‍ പോലും ലീഡ് നേടാന്‍ കഴിയാതെയാണ് പിണറായിയുടെ പാര്‍ട്ടിക്ക് മടങ്ങേണ്ടി വരുന്നത്. കോണ്‍ഗ്രസ് നേതാക്കളടക്കം ആവര്‍ത്തിച്ചു പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി പ്രതിഫലിക്കുകയായിരുന്നു നിലമ്പൂരില്‍. ഇനി നിലമ്പൂരിലെ ജനങ്ങള്‍ക്കു വേണ്ടി, കഴിഞ്ഞ 10 വര്‍ഷം അനുഭവിച്ച നീതിനിഷേധത്തിനു വേണ്ടി സംസാരിക്കാന്‍ കേരള നിയമസഭയില്‍ ആര്യാടന്‍ ഷൗക്കത്ത് ഉണ്ടാകും.