NILAMBUR DEATH| പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താംക്ലാസുകാരന് ദാരുണാന്ത്യം; നിലമ്പൂരില്‍ വ്യാപക പ്രതിഷേധം

Jaihind News Bureau
Sunday, June 8, 2025

നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിയെ തുരത്താന്‍ വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പത്താംക്ലസുകാരന്‍ അനന്തുവാണ് മരണപ്പെട്ടത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഷോക്കേറ്റ മറ്റൊരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

അതേ സമയം സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. രാത്രി നിലമ്പൂരില്‍ റോഡ് ഉപരോധിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തി. റോഡ് ഉപരോധിച്ചവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് ഏറെനേരം സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു.

പോലീസും പ്രവര്‍ത്തകരും തമ്മില്‍ പല കുറി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. അറസ്റ്റ് ചെയ്തവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ പോലീസ് വാഹനം തടഞ്ഞ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. പിന്നീട് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം ശക്തമായതോടെ
അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാന്‍ പോലീസ് തയ്യാറായി. ഇതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകമെന്നും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സ്ഥലത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടു.

വന്യമൃഗശല്യത്തിന്റെ മാറ്റാരു രക്തസാക്ഷിയായി പത്താം ക്ലാസുകാരന്‍ മാറിയതോടെ വ്യാപക പ്രതിഷേധമാണ് നിലമ്പൂരില്‍ അലയടിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരുവാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.