കൊലക്കേസ് പ്രതി ജാമ്യത്തിലിറങ്ങി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; സംഭവം പാലക്കാട് നെന്മാറയില്‍

Jaihind News Bureau
Monday, January 27, 2025

പാലക്കാട്: പാലക്കാട് ജില്ലയിലെ നെന്മാറയില്‍ പ്രദേശവാസികളെ ഞെട്ടിച്ചുകൊണ്ട് ഇരട്ടക്കൊലപാതകം നടന്നു. പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയിലെ താമസക്കാരായ സുധാകരനെയും അദ്ദേഹത്തിന്‍റെ അമ്മ മീനാക്ഷിയെയുമാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊന്നത്.

ചെന്താമരക്ക് മുന്‍പും ക്രൂരകൃത്യങ്ങളുടെ ചരിത്രമുണ്ട്. 2019-ല്‍ സുധാകരന്‍റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇയാള്‍, ആ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി. ഇന്ന് രാവിലെ, സുധാകരന്‍റെ വീട്ടിലെത്തി അമ്മയെയും മകനെയും കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുകയാണ്. അതിന് കാരണം സുധാകരന്‍റെ ഭാര്യ സജിതയാണെന്ന സംശയത്തിന്‍റെ പേരിലാണ് 2019ല്‍ ചെന്താമര സജിതയെ കൊലപ്പെടുത്തിയത്.

കൊലയാളിയായ ചെന്താമര ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കേസിന്‍റെ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. കോളനിയിലുണ്ടായ ഈ ക്രൂരകൃത്യം പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ പ്രദേശത്ത് കടുത്ത സുരക്ഷാമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.