VIDEO : വള്ളിക്കുന്നില്‍ സംഘപരിവാറിന്‍റെ ആള്‍ക്കൂട്ട ആക്രമണം; ലീഗ് പ്രവര്‍ത്തകനടക്കം രണ്ടുപേര്‍ക്ക് പരിക്ക്

Jaihind News Bureau
Tuesday, February 4, 2020

മലപ്പുറം വള്ളിക്കുന്നില്‍ ലീഗ് പ്രവര്‍ത്തകനടക്കം രണ്ടുപേര്‍ക്ക് നേരേ സംഘപരിവാറിന്‍റെ ആള്‍ക്കൂട്ട ആക്രമണം. ആക്രമണത്തിൽ ലീഗ് പ്രവർത്തകൻ ശറഫുദ്ദീൻ, നവാസ് എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം

ഞായറാഴ്ച രാത്രി 10.30 ഓടെയാണ് വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ച് ഇരുവരും ആക്രമണത്തിനിരയായത്
പാചകത്തൊഴിലാളിയായ ശറഫുദ്ദീന്‍ തന്‍റെ പണിക്കാരനായ നവാസിനെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരു സുഹൃത്തിന്‍റെ അടുത്തെത്തിക്കാന്‍ ബൈക്കില്‍ പോയതായിരുന്നു. ഈ സമയം പ്രദേശത്ത് ആയുധപരിശീലനം നടത്തുകയായിരുന്ന ആര്‍എസ്എസ് പ്രവർത്തകർ ഇരുവരെയും മർദ്ദിക്കുകയായിരുന്നു. എന്തിനാണ് വന്നതെന്നും പേര് എന്താണെന്ന് ചോദിച്ചുമായിരുന്നു ആക്രമണം.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇറക്കിയ ഉടന്‍ കാവിമുണ്ടുകളും ട്രൗസറുകളും ധരിച്ച 100ലധികം വരുന്ന സംഘപരിവാര്‍ അക്രമികള്‍ വളയുകയും റെയില്‍വേ ചാമ്പ്രയിലെ ഇരുട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും ഇരുമ്പുപൈപ്പുകളും മറ്റുമുപയോഗിച്ച് അടിച്ചുവീഴ്ത്തുകയുമായിരുന്നു.

മൊബൈൽ ഫോണും 900 രൂപയും അക്രമികള്‍ പിടിച്ചുവാങ്ങുകയും തന്‍റെ ഷര്‍ട്ടും മുണ്ടും ഊരിയെടുത്തതായും ശറഫുദ്ദീന്‍ പറഞ്ഞു. പിന്നീട് തലപൊട്ടി രക്തം വാര്‍ന്ന ശറഫുവിനെ മുണ്ടുകൊണ്ട് അടുത്തുള്ള തെങ്ങില്‍കെട്ടി വീണ്ടും മര്‍ദിച്ചു. നവാസിനെയും സംഘം ക്രൂരമര്‍ദനത്തിനിരയാക്കി. സംഭവ സ്ഥലത്തെത്തിയ പതിനെട്ടുകാരനായ ബന്ധു ഹദിയും ആക്രമണത്തിനിരയായി. വിവരമറിഞ്ഞത്തിയ പോലീസാണ് തെങ്ങിലെ കെട്ടഴിച്ചശേഷം ഇരുവരെയും താലൂക്കാശുപത്രിയിലെത്തിച്ചത്. സംഭവത്തെത്തുടര്‍ന്ന് പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

https://youtu.be/61u6RHw4uZA