രാജിവെച്ച നടിമാരെ ആക്ഷേപിച്ച് ഗണേഷ്കുമാര്‍; ശബ്ദരേഖ പുറത്ത്

Jaihind News Bureau
Saturday, June 30, 2018

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്. അടുത്തയാഴ്ച പുനഃപരിശോധനാ ഹർജി നൽകാനാണ് ആലോചന. അതേസമയം ദിലീപ് വിഷയത്തിൽ പ്രതികരിച്ച രാഷ്ട്രീയ നേതാക്കളെയും ഡബ്ല്യു.സി.സി അംഗങ്ങളായ നടിമാരെയും ആക്ഷേപിച്ച് കെ.ബി ഗണേഷ് കുമാർ ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം പുറത്ത് വന്നു.

വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. വനിതാ ജഡ്ജിയുടെ സേവനം ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുവന്നു നടപടി. ഈ ഉത്തരവിനെതിരെയാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിക്കുന്നത്. അടുത്തയാഴ്ച പുനപരിശോധാ ഹർജി നൽകും.

അതേസമയം കെ.ബി ഗണേഷ്‌കുമാർ ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തിൽ രാഷ്ട്രീയ നേതാക്കളെയും വനിതാ കൂട്ടായ്മ അംഗങ്ങളെയും അടച്ചാക്ഷേപിക്കുകയാണ്. ചാനലിൽ പേര് വരാനാണ് രാഷ്ട്രീയക്കാർ ദിലീപ് വിഷയത്തിൽ പ്രതികരിച്ചതെന്ന് ഗണേഷ് കുമാർ ആരോപിക്കുന്നു. ഒരു പണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ് വിവാദം ഉണ്ടാക്കുന്നത്. രാജിവെച്ച നടിമാർക്ക് കാര്യമായ സിനിമകളില്ല. അമ്മ നടത്തിയ സ്റ്റേജ് ഷോയുമായി ഈ നടിമാർ സഹകരിച്ചില്ലെന്നും ഗണേഷ് പറയുന്നു.

തുടർന്ന് പൊതുജനങ്ങൾക്ക് നേരെയാണ് ഗണേഷിന്റെ രോഷം. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. ജനങ്ങളുടെ പിന്തുണ നേടാനല്ല ഈ സംഘടന രൂപീകരിച്ചത്. അമ്മയ്ക്ക് പൊതുജന പിന്തുണയുടെയും ആവശ്യമില്ലെന്നും ഗണേഷ് കുമാർ പറയുന്നു. മാധ്യമങ്ങൾ രണ്ട് ദിവസം കഴിയുമ്പോൾ വിവാദം അവസാനിപ്പിക്കുമെന്നും ഇടവേള ബാബുവിന് ഗണേഷ് കുമാർ ആത്മവിശ്വാസം നൽകുന്നുണ്ട്.