“ആട്ടിയിറക്കാന്‍ മന്ത്രിയുടെ തറവാട്ട് വീടല്ല” : എം.എം മണിക്കെതിരെ വി.ടി ബല്‍റാം

Jaihind Webdesk
Wednesday, April 3, 2019

ഡാം മാനേജ്മെന്‍റിലെ പിഴവാണ് കേരളത്തെ പ്രളയത്തില്‍ മുക്കിയതെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ:  ആട്ടിയോടിച്ച മന്ത്രി എം.എം മണിക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ. പൊതുജനങ്ങളുടെ ചെലവില്‍ മന്ത്രിയായിരിക്കുന്ന മണിയുടെ പെരുമാറ്റം എത്ര ധിക്കാരപരമാണെന്ന് വി.ടി ബല്‍റാം ചോദിക്കുന്നു. ആട്ടിയിറക്കാന്‍ ഇത് മന്ത്രിയുടെ തറവാട്ടു വീടല്ല, മന്ത്രി എന്ന നിലയില്‍ നല്‍കിയ ഔദ്യോഗിക വസതിയാണെന്ന് ബല്‍റാം ഓര്‍മിപ്പിക്കുന്നു. ഇവരെയൊക്കെ സഹിക്കേണ്ട എന്തു ഗതികേടാണ് സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ളതെന്നും, പ്രളയദുരന്തത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ നാടിനെ തകർത്തതാരാണെങ്കിലും മറുപടി പറഞ്ഞേ പറ്റൂ എന്നും വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.

“എത്ര ധിക്കാരത്തോടെയാണ് പൊതുജനങ്ങളുടെ ചെലവിൽ മന്ത്രിയായി ഇരിക്കുന്ന ഈ സിപിഎമ്മുകാരൻ ഒരു വനിതാ മാധ്യമപ്രവർത്തകയോട് തട്ടിക്കയറുന്നത്! “പോ… പോകാൻ പറഞ്ഞാൽ പോണം… മേലാൽ എന്റെ വീട്ടിൽ കേറിപ്പോകരുത്” എന്നൊക്കെപ്പറഞ്ഞ് ആട്ടിപ്പായിക്കുന്നത് ജനങ്ങൾക്കറിയാൻ അവകാശമുള്ള ഒരു പൊതു വിഷയത്തിൽ ഉത്തരവാദപ്പെട്ട ഭരണാധികാരിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരേയാണ്. ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ നിന്നൊന്നുമല്ല, മന്ത്രി എന്ന നിലയിൽ നൽകിയ ഔദ്യോഗിക വസതിയിൽ നിന്നാണ്. ഇവരെയൊക്കെ സഹിക്കേണ്ടുന്ന എന്ത് ഗതികേടാണ് ഈ സംസ്ഥാനത്തെ ജനങ്ങൾക്കുള്ളത്?

പ്രളയത്തെ ഈ മട്ടിലുള്ള ഒരു മഹാപ്രളയമാക്കി മാറ്റിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്മെൻറിലെ അപാകതയുമാണെന്ന് വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടിയവരെയെല്ലാം അധിക്ഷേപിച്ച് നിശ്ശബ്ദരാക്കാനായിരുന്നു സിപിഎമ്മുകാരും പിണറായി ഭക്ത്കളും തുടക്കം മുതൽ തന്നെ രംഗത്ത് വന്നിരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതൽ ഡോ. ഇ ശ്രീധരനും ഡോ.മുരളി തുമ്മാരുകുടിയും വരെ നിരവധി പേർ പ്രകടിപ്പിച്ച ആശങ്കകളെല്ലാം ശരിവക്കുന്ന തരത്തിലാണ് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി നൽകിയിരിക്കുന്ന റിപ്പോർട്ട്.

400 ലേറെ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തിയ, കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ, പതിനായിരക്കണക്കിനാളുകളെ വഴിയാധാരമാക്കിയ ഒരു വലിയ ദുരന്തത്തേക്കുറിച്ച് ഔദ്യോഗികമായ ഒരു അന്വേഷണം പോലും നടത്താൻ കൂട്ടാക്കാത്ത നിർബ്ബന്ധ ബുദ്ധിയാണ് പിണറായി വിജയനും സർക്കാരും ഇതുവരെ പ്രദർശിപ്പിച്ചിരിക്കുന്നത്. ജനാധിപത്യം നിലനിൽക്കുന്ന ഏതൊരു സമൂഹത്തിലും ഇത്തരമൊരു പിടിവാശിയും ധിക്കാരവും അംഗീകരിക്കപ്പെടുമെന്ന് തോന്നുന്നില്ല.

പ്രളയ ദുരന്തം സമഗ്രമായി അന്വേഷിച്ചേ പറ്റൂ. ഈ നാടിനെ തകർത്തതാരാണെങ്കിലും മറുപടി പറഞ്ഞേ പറ്റൂ.