മുസ്ലിംകളെ ഇല്ലാതാക്കണമെങ്കില്‍ മോദിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബി.ജെ.പി നേതാവ്

Jaihind Webdesk
Saturday, April 20, 2019

മുസ്ലിംകളെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രധാനമന്ത്രി മോദിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാരോട് ബി.ജെ.പി നേതാവ്. യു.പിയിലെ ബി.ജെ.പി നേതാവ് രഞ്ജിത് ബഹാദൂര്‍ ശ്രീവാസ്തവയാണ് വിവാദ പരാമര്‍ശം നടത്തിയത്.

മുസ്ലിംകളുടെ ആത്മവീര്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോഡി നടത്തി. മുസ്ലീങ്ങളുടെ വംശം തന്നെ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രധാനമന്ത്രി മോദിക്ക് അനുകൂലമായി വോട്ട് ചെയ്യക. വിഭജനം നടന്നിട്ടും രാജ്യത്ത് മുസ്ലിംകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ വോട്ടിംഗിലൂടെ അവര്‍ക്ക് അധികാരം പിടിച്ചടക്കാന്‍ സാധിക്കും- യു.പിയിലെ ബാരാബങ്കില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബി.ജെ.വി നേതാവിന്റെ വര്‍ഗ്ഗീയ വിഷം പരത്തല്‍.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 10-12 ആയിരം മുസ്ലിംകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന യന്ത്രം ബി.ജെ.പി ചൈനയില്‍ നിന്നും കൊണ്ടുവരും. പിന്നീട് ഇവരെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുമെന്നും ശ്രീവാസ്തവ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിംകള്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറായിക്കൊള്ളൂവെന്നും ശ്രീവാസ്തവ പറഞ്ഞു.