
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഇത്തവണ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യുഡിഎഫ് 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. യാതൊരുവിധ അപസ്വരങ്ങളുമില്ലാതെ, കക്ഷിനിലയില്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് ‘ടീം യുഡിഎഫ്’ ആയിട്ടാണ് മുന്നണി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മൂന്ന് ദിവസമെടുത്തു എന്ന വിമര്‍ശനങ്ങളെ സതീശന്‍ തള്ളി. എകെജി സെന്ററില്‍ ഇരുന്ന് തീരുമാനമെടുക്കുന്ന രീതിയിലല്ല കോണ്‍ഗ്രസിലെ നടപടിക്രമങ്ങള്‍. താഴെത്തട്ടില്‍ നിന്നുള്ള ശുപാര്‍ശ കേന്ദ്രനേതൃത്വം പരിശോധിച്ച് അന്തിമ അംഗീകാരം നല്‍കുന്ന ജനാധിപത്യപരമായ പ്രക്രിയയാണിത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇത്തവണ പട്ടിക പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന തരത്തില്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ കോണ്‍ഗ്രസിനുള്ളില്‍ കുഴപ്പമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എംപിമാര്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിനല്ല, കേന്ദ്ര നേതൃത്വത്തിനാണ് തീരുമാനമെടുക്കാന്‍ അധികാരമുള്ളത്. കെ. സുധാകരനെ മാധ്യമങ്ങള്‍ വേട്ടയാടുകയും അധിക്ഷേപിക്കുകയുമായിരുന്നു. പാര്‍ട്ടിക്ക് അതീതനല്ല താനെന്ന് വ്യക്തമാക്കിയ സുധാകരനെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാലും താനും തമ്മില്‍ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി വഴക്കിട്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇത്തരത്തിലുള്ള നുണബോംബുകള്‍ കൊണ്ട് യുഡിഎഫിനെ തോല്‍പ്പിക്കാമെന്ന് ആരും കരുതേണ്ട. നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും. ഈ സര്‍ക്കാരിനെ താഴെയിറക്കുക എന്നത് കേരളത്തിലെ ജനങ്ങളുടെ അഭിലാഷമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.