ഉന്നാവ് പെണ്‍കുട്ടിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു; ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു

Jaihind Webdesk
Tuesday, August 6, 2019

സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഉന്നാവ് പെൺകുട്ടിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഉന്നാവ് പീഡനക്കേസിലെ മുഖ്യപ്രതി കുൽദീപ് സെന്‍ഗാറിനെയും കൂട്ടാളി ശശി സിംഗിനെയും ഡൽഹിയെ തിഹാർ ജയിലിലേക്ക് മാറ്റി. കേസിൽ ഡൽഹി തീസ് ഹസാരി കോടതി ഇന്നും വാദം കേൾക്കും.

ഉന്നാവ് പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30 ഓടെയാണ് പെൺകുട്ടിയെ എയിംസിലെ ട്രോമ കെയറിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീം കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഉന്നാവ് പിീനക്കേസിൽ ഡൽഹിയിലെ തീസ് ഹസാരി കോടതി ഇന്നും വാദം കേൾക്കും. കേസിന്‍റെ വിചാരണ നാൽപ്പത്തിയഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സുപ്രീം കോടതി നിർദേശം.

മുഖ്യപ്രതി ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെന്‍ഗാറിനെയും കൂട്ടാളി ശശി സിംഗിനെയും ഇന്നലെ ഡൽഹി തീസ് ഹസാരി കോടതി ഡൽഹിയിലുള്ള തീഹാർ ജയിലിലേക്ക് മാറ്റാൻ ഉത്തരവിട്ടു. ആഗസ്റ്റ് 7  ന് വീണ്ടും ഇവരെ കോടതിയിൽ ഹാജരാക്കണം. പെൺകുട്ടിക്കൊപ്പം അപകടത്തിൽ പരിക്കേറ്റ അഭിഭാഷകൻ ഇപ്പോഴും കോമ അവസ്ഥയിലാണ്. ഇയാൾ വെന്‍റിലേറ്ററിന്‍റെ സഹായം ഇല്ലാതെ ശ്വസിക്കുന്നുണ്ടെന്നാണ് ഒടുവിൽ വന്ന മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയത്.