ദുബായില്‍ അപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു

Jaihind Webdesk
Friday, June 7, 2019

ദുബായില്‍ ഇന്നലെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. കണ്ണൂര്‍ തലേശ്ശേരി സ്വദേശി ഉമ്മര്‍ ചോനോക്കടവ്, മകന്‍ നബീല്‍ ഉമ്മര്‍ എന്നിവരെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞത്.

മരിച്ച എട്ട് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതായി എംബസി ട്വീറ്റ് ചെയ്തു. രാജഗോപാലന്‍, ഫിറോസ് ഖാന്‍ പത്താന്‍, രേഷ്മ ഫിറോസ് ഖാന്‍ പത്താന്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശൂർ തളിക്കുളം സ്വദേശി അറക്കവീട്ടില്‍ ജമാലുദ്ദീൻ, കിരണ്‍ ജോണി, വാസുദേവ്, തിലക്റാം ജവഹര്‍ താക്കൂര്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.

ഇന്നലെ വൈകിട്ടാണ് ദുബായിൽ നിയന്ത്രണം വിട്ട ബസ് ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ചു കയറി മരിച്ച 17 യാത്രക്കാര്‍ മരിച്ചത്. 8 ഇന്ത്യക്കാര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടെങ്കിലും 2 മലയാളികളെക്കൂടി തിരിച്ചറിഞ്ഞതോടെ മരിച്ചവരില്‍ 10 പേര്‍ ഇന്ത്യാക്കാരാണെന്നാണ് ഇപ്പോഴുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. 7 രാജ്യങ്ങളിൽ നിന്നുള്ള 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഒമാനിൽ നിന്ന് ദുബായിലേക്കു വന്ന യാത്രാ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് ദുബായ് പൊലീസ് അറിയിച്ചു. ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിലാണ് അപകടം. ബസ് പൂർണ്ണമായും തകർന്നു. ബസിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും ഈദ് അവധി ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് ദുബായിലേക്ക് മടങ്ങിയവരായിരുന്നു.