കെഎസ്ആര്‍ടിസിയിലെ അസാധാരണ സാഹചര്യം സര്‍ക്കാരിന്‍റെ സൃഷ്ടി : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Jaihind Webdesk
Wednesday, December 19, 2018

Thiruvanchoor-Ktm-KSRTC

കെഎസ്ആര്‍ടിസിയിലെ അസാധാരണ സാഹചര്യം സര്‍ക്കാരിന്‍റെ സൃഷ്ടിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. എല്ലാ വസ്തുതകളും കോടതിക്ക് മുന്നില്‍ എത്തിക്കാതിരുന്നതിന്റെ പരിണിത ഫലമാണിത്. ജോലി നഷ്ടമായവരുടെ കാര്യത്തില്‍ ഗവണ്‍മെന്റ് മനുഷ്യത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പബ്ലിക് സര്‍വീസ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികള്‍ മുമ്പ് കെഎസ്ആര്‍ടിസിയില്‍ നടന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവത്തിലൂടെ ദൃശ്യമാകുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

ഇന്ന് കെഎസ്ആര്‍ടിസിയില്‍ ഏകദേശം 3800 ഓപ്പണ്‍ വേക്കന്‍സികളാണ് ഉള്ളത്. 4051 പേർ ലിസ്റ്റിലുണ്ട്. ഇവർക്കെല്ലാം അഡ്വൈസ്മെമോ അയയ്ക്കുകയും അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ കൊടുക്കുകയും ചെയ്താലും ദീര്‍ഘകാലം മുമ്പുള്ള ലിസ്റ്റ് പ്രകാരം ബഹുഭൂരിപക്ഷം ആളുകളും ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നില്ല. ഉണ്ടായിരുന്നെല്‍ അധികം ഒഴിവുകള്‍ പബ്ലിക് സര്‍വീസ് കമ്മീഷൻ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നെന്നും അദ്ദേഹം ഓർമിപ്പിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 21800 പേര്‍ക്ക് സ്ഥിരനിയമനം നല്‍കി. ഈ സര്‍ക്കാരിന്റെ കാലത്ത് ആരെയും നിയമിച്ചില്ല. നിലിവില്‍ റാങ്ക് ലിസ്റ്റിലുള്ളവരെ എടുക്കാന്‍ തീരുമാനിച്ചാല്‍ പോലും എംപാനലുകാരെ ഒഴിവാക്കാതെ നിയമിക്കാന്‍ കഴിയുമായിരുന്നു. എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടണം എന്ന റിപ്പോര്‍ട്ടാണ് കെഎസ്ആര്‍ടിസിയുടെ തലപ്പത്തിരിക്കുന്നവര്‍ സര്‍ക്കാരിന് കൊടുത്തിരിക്കുന്നതെന്നും ഇപ്പോഴത്തെ വിധിയുടെ അടിസ്ഥാനത്തിൽ പ്രശ്‌നങ്ങള്‍ കോടതിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാന്‍ ശ്രമിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു