സംസ്ഥാനത്ത് മഴഭീഷണി ഒഴിയുന്നു; കവളപ്പാറയിലും പുത്തുമലയിലും തെരച്ചിൽ ഇന്നും തുടരും

Jaihind News Bureau
Friday, August 16, 2019

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. കവളപ്പാറയിലും പുത്തുമലയിലും തെരച്ചിൽ ഇന്നും തുടരും. കൂടുതൽ ആളുകൾ തെരച്ചിലിൽ പങ്കെടുക്കും. 3 ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് യെല്ലോ അലർട്ട്. കവളപ്പാറയിലും പുത്തുമലയിലും ഇപ്പോളും തിരച്ചിൽ തുടരുന്നു. മഴ മാറി നില്‍ക്കുന്നതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമായി നടക്കുന്നു. അതേസമയം ആറു ജില്ലകളിലെ ചില താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നത് മൂലമാണ് അവധി നൽകിയിരിക്കുന്നത്.

മലപ്പുറത്ത് മഴ മാറി നിന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ശുചീകരണപ്രവർത്തനങ്ങൾക്കും സഹായകരമായി. കവളപ്പാറയിൽ നിന്ന് ഇതുവരെ മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു. ഇതോടെ കവളപ്പാറയിലെ മരണ സംഖ്യ 33 ആയി.

ആലപ്പുഴ ജില്ലയിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും നദികളിലെ ജലനിരപ്പ് ഉയരുന്നത് കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.

കോട്ടയം ജില്ലയിൽ മഴക്കു ശമനം. നിലവിൽ ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങുന്നു. ശമിച്ച മഴ ഇനിയും പെയ്ത്താൽ വെള്ളം കൂടുതൽ കയറുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.

പേമാരിക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലെ വിവിധ ഭാഗങ്ങളിൽ ഭൂമിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത് നാട്ടുകാരിൽ ആശങ്കയ്ക്ക് കാരണമാകുന്നു. പയ്യാവൂർ ഷിമോഗ കോളനി,കാവുമ്പായി, അയ്യൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഏക്കർ കണക്കിന് ഭൂമിയിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടത്.