രൂപയുടെ തകർച്ചയും ഇന്ധനക്കയറ്റവും; ‘തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കൂടും’; ജനങ്ങളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Saturday, March 21, 2026

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ഇത് വലിയ വിലക്കയറ്റത്തിന് വഴിതെളിക്കുമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രൂപയുടെ മൂല്യം 100-ലേക്ക് അടുക്കുന്നതും വ്യവസായ മേഖലയിലെ ഇന്ധനവില വർധിക്കുന്നതും വെറും അക്കങ്ങളല്ലെന്നും വരാനിരിക്കുന്ന വലിയ പണപ്പെരുപ്പത്തിന്റെ സൂചനകളാണെന്നും അദ്ദേഹം എക്‌സിലൂടെ മുന്നറിയിപ്പ് നൽകി.

രൂപയുടെ മൂല്യം കുറയുന്നത് ഇറക്കുമതി ചെലവ് വർധിപ്പിക്കുമെന്നും ഇത് ഉൽപ്പാദന-ഗതാഗത മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ധനവിലയും ലോജിസ്റ്റിക്സ് ചെലവും വർധിക്കുന്നത് ചെറുകിട-ഇടത്തരം സംരംഭങ്ങളെ  തകർക്കും. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനൊപ്പം വിദേശ നിക്ഷേപം  പുറത്തേക്ക് ഒഴുകുന്നത് ഓഹരി വിപണിയെയും സമ്മർദ്ദത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ കേന്ദ്രസർക്കാർ കുത്തനെ വർധിപ്പിക്കുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടം മറിയുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം ആഗോള ഇന്ധന വിപണിയെ ബാധിച്ചിരിക്കെ, രാജ്യത്തെ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്നും വെറും വാചകക്കസർത്തുകൾ കൊണ്ട് വിലക്കയറ്റത്തെ നേരിടാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.