റഫാൽ ഇടപാടിലെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി: കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി

Jaihind Webdesk
Wednesday, October 31, 2018

റഫാൽ ഇടപാടിൽ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി നൽകി സുപ്രീം കോടതി. റഫാൽ കരാറിലെ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ സുപ്രീം കോടതിക്ക് നൽകണമെന്നും വിമാനത്തിന്‍റെ വിലയും മറ്റ് സാങ്കേതിക വിവരങ്ങളും കൈമാറണമെന്നുമാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. കരാർ സംബന്ധിച്ച പൂർണ വിവരങ്ങൾ ഹർജിക്കാർക്ക് നൽകണമെന്നും കോടതി അറിയിച്ചു. എന്നാല്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്നുംകരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പാര്‍ലമെന്‍റിനെ പോലും അറിയിച്ചിട്ടില്ലെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. എന്തുകൊണ്ട് വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് ആരാഞ്ഞ കോടതി കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്ന കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. കരാര്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കൈമാറാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

ഇതോടെ കേന്ദ്രം മുന്നോട്ടുവെച്ച വാദങ്ങൾ തകർന്നടിഞ്ഞു. കരാറിലെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണെന്നുമായിരുന്നു മോദി സർക്കാരിന്‍റെ വാദം. 36,000 കോടിയുടെ ഇടപാടുകൾ ഉൾപ്പെടുന്ന റഫാൽ കരാറിൽ വമ്പൻ അഴിമതി നടന്നുവെന്ന ആരോപണമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉയർത്തിയത്. ഇതിനെ പ്രതിരോധിക്കാനുള്ള ബി.ജെ.പിയുടെ എല്ലാ നീക്കളും ഇതോടെ പ്രതിരോധത്തിലായി.

ഇടപാട് സംബന്ധിച്ച് ഇതുവരെയുള്ള വിവരങ്ങൾ കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ സുപ്രീം കോടതി സെക്രട്ടറി ജനറലിന് കൈമാറിയിരുന്നു. ഹർജി ആദ്യം പരിഗണിച്ചപ്പോൾ വിമാനത്തിന്‍റെ വില നിർണയം, സാങ്കേതിക പ്രത്യേകതകൾ എന്നിവ സമർപ്പിക്കേണ്ടതില്ലെന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഹർജി പരിഗണനയ്‌ക്കെത്തിയതോടെയാണ് കോടതി കരാർ സംബന്ധിച്ച് എല്ലാ വിശദാംശങ്ങളും പുറത്തുവിടണമെന്ന നിർദേശം നൽകിയത്.

ഇതിനിടെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്ര മന്ത്രിമാരായ അരുൺ ഷൂരി, യശ്വന്ത് സിൻഹ എന്നിവർ ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വ്യാഴാഴ്ച പൊതുതാൽപര്യ ഹർജിയും സമർപ്പിച്ചിരുന്നു. എന്നാൽ നിലവിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കാത്തിരിക്കണമെന്നും ഇവരോട് കോടതി നിര്‍ദേശിച്ചു. ആദ്യം സി.ബി.ഐയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ട ശേഷമാകാം അന്വേഷണം സംബന്ധിച്ച തീരുമാനങ്ങളെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ യു.പി.എ സർക്കാരിന്‍റെ കാലത്താണ് ഫ്രാൻസിൽ നിന്നും റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാര്‍ തീരുമാനിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ പങ്കാളിയാക്കാനായിരുന്നു യു.പി.എ സർക്കാരിന്‍റെകാലത്തെ നിർദേശം. എന്നാൽ 2015ൽ മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന്‍റെ കാലത്ത് എച്ച്. എ.എല്ലിനെ ഒഴിവാക്കി കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കുകയായിരുന്നു. കരാർ ഒപ്പുവെക്കുന്നതിന് ഏതാനും ദിവസങ്ങൾമാത്രം മുമ്പ് നിലവിൽ വന്ന കമ്പനിയായ റിലയൻസ് ഡിഫൻസിനെ കേന്ദ്രത്തിന്‍റെ സമ്മർദ്ദം മൂലം ഇതിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്ന മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാന്ദെയുടെ വെളിപ്പെടുത്തലും വലിയ വിവാദങ്ങളാണ് ഇന്ത്യയിൽ സൃഷ്ടിച്ചത്. ഇടപാടിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് കോൺഗ്രസിന്‍റെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും ആരോപണം.

https://www.youtube.com/watch?v=_D_KR1o5Lx4