സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശ്ശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേസിൽ വിചാരണ നേരിടണം
തൃശ്ശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്രമന്ത്രിയും എം.പിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം ഹൈക്കോടതി തള്ളി. സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ കോടതി, കേസ് തള്ളിക്കളയണമെന്ന അദ്ദേഹത്തിന്റെ ഉപഹർജി തള്ളുകയായിരുന്നു.
തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ വിജയം ചോദ്യം ചെയ്തുകൊണ്ട് എ.ഐ.വൈ.എഫ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ് വന്നിരിക്കുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് വിധി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുരേഷ് ഗോപി മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പരിധിയിൽ വരുമെന്നും അതിനാൽ വിജയം റദ്ദാക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
എന്നാൽ ഈ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ഇത് തള്ളിക്കളയണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാദം. ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് വിചാരണയുമായി മുന്നോട്ട് പോകാൻ കോടതി ഉത്തരവിട്ടത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തൃശ്ശൂരിൽ നിന്ന് സുരേഷ് ഗോപി വിജയിച്ചത്. വിചാരണ നടപടികളിലേക്ക് കടക്കുന്നതോടെ സുരേഷ് ഗോപിയുടെ എം.പി സ്ഥാനത്തിന്മേൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. വരും ദിവസങ്ങളിൽ കോടതിയിൽ നടക്കുന്ന വിചാരണ സുരേഷ് ഗോപിക്ക് നിർണ്ണായകമാകും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.