ആറന്മുള ഉത്തൃട്ടാതി ജലമേള നാളെ; പമ്പാതീരത്ത് പള്ളിയോടങ്ങളുടെ വമ്പൻ പോരാട്ടം, 51 വള്ളങ്ങൾ അണിനിരക്കും
പത്തനംതിട്ട: പമ്പാതീരങ്ങളെ ജനസാഗരമാക്കുന്ന ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലമേളയ്ക്ക് നാളെ തുടക്കമാകും. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ജലമേള ഉദ്ഘാടനം ചെയ്യും. 33 വർഷത്തിന് ശേഷമാണ് ആറന്മുള ജലമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഒരു ഉപരാഷ്ട്രപതി പങ്കെടുക്കുന്നത്.ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ആറന്മുള ക്ഷേത്ര ശ്രീകോവിലിൽനിന്നുള്ള ദീപം രാവിലെ 9.30ന് സത്രപവലിയനിൽ എത്തിക്കും. തുടർന്ന് കലക്ടർ എ. നിസാമുദ്ദീൻ പതാക ഉയർത്തും. ഉച്ചയ്ക്ക് ജലഘോഷയാത്ര ആരംഭിക്കും.ജലഘോഷയാത്രയ്ക്ക് മുന്നിലായി ഭഗവാന്റെ തിരുവോണത്തോണി പരപ്പുഴ കടവിലേക്ക് നീങ്ങും. ഇതിന് പിന്നാലെ കേരളീയ കലാരൂപങ്ങൾ ഉൾപ്പെടുത്തിയ നിശ്ചലദൃശ്യങ്ങളും അണിനിരക്കും. ഹെലികോപ്റ്റർ അഭ്യാസപ്രകടനവും ജലമേളയുടെ ഭാഗമായി നടക്കും.
ബി ബാച്ചിലെ എട്ട് പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽനിന്ന് ആരംഭിച്ച് താഴെ സത്രപവലിയന് മുന്നിലെത്തി തിരിഞ്ഞ് പരപ്പുഴ കടവിലേക്ക് ജലഘോഷയാത്രയായി നീങ്ങും. ശേഷിക്കുന്ന ബി ബാച്ച് പള്ളിയോടങ്ങൾ എ ബാച്ച് പള്ളിയോടങ്ങൾക്ക് മുന്നിലായി പങ്കെടുക്കും. ജവാൻ കടവിൽനിന്നാണ് എ ബാച്ച് പള്ളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കുക.
കാഴ്ചയുടെ വസന്തം തീർത്ത് പള്ളിയോടങ്ങൾ കുതിച്ചുപായുന്ന മത്സര വള്ളംകളി ഉച്ചയ്ക്ക് 3ന് ആരംഭിക്കും. ആകെ 51 പള്ളിയോടങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളുമുണ്ട്.ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് പള്ളിയോടങ്ങളായിരിക്കും ഫൈനലിൽ മത്സരിക്കുക. ഫിനിഷിങ് സമയം ഡിജിറ്റൽ സംവിധാനത്തിലൂടെ കൃത്യമായി രേഖപ്പെടുത്തും.എ, ബി ബാച്ചുകളിലെ ഒന്നാം സ്ഥാനക്കാർക്ക് മന്നം ട്രോഫി സമ്മാനിക്കും. ഏറ്റവും മികച്ച രീതിയിൽ പാടി, കളിച്ച്, തുഴയുന്ന പള്ളിയോടത്തിന് ആർ. ശങ്കർ മെമ്മോറിയൽ ട്രോഫിയും നൽകും.
ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന സത്രത്തിലെ വേദിയിൽ കർശന നിയന്ത്രണങ്ങളുണ്ടാകും. പ്രവേശന പാസ് ലഭിച്ചവർ ഇടശ്ശേരിമല കിഴക്ക് പള്ളിയോടപ്പുരയ്ക്ക് സമീപത്തുകൂടി സത്രം കോംപൗണ്ടിലെ കിഴക്കേ പവലിയനിൽ എത്തണം.കോംപ്ലിമെന്ററി പാസ് ഉള്ളവർ ഇടശ്ശേരിമല കരയോഗ മന്ദിരത്തിന് സമീപമുള്ള വഴിയിലൂടെ പടിഞ്ഞാറെ ഗാലറിയിലെ പന്തലിൽ എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ വർഷത്തെ വള്ളസദ്യകൾ സെപ്റ്റംബർ 16ന് സമാപിക്കും. ഇതുവരെ 565 വള്ളസദ്യകൾ ബുക്ക് ചെയ്തിട്ടുണ്ട്.ചരിത്രപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 4ന് ആറന്മുള ക്ഷേത്രമുറ്റത്ത് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വള്ളസദ്യ ഉദ്ഘാടനം ചെയ്യും.
പള്ളിയോട സേവ സംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, അജയ് ഗോപിനാഥ്, രമേശ് മാലിമേൽ, വിജയകുമാർ ചുങ്കത്തിൽ, അനൂപ് ഉണ്ണിക്കൃഷ്ണൻ എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.