മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയായി: ദിവ്യബലിയ്ക്ക് എത്തിയത് ഒന്നര ലക്ഷത്തിലധികം വിശ്വാസികള്‍

B.S. Shiju
Tuesday, February 5, 2019

ആഗോള കത്തോലിക്കാ സഭാ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ, യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേക്ക് മടങ്ങി. ഒന്നര ലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികള്‍ പങ്കെടുത്ത, ദിവ്യബലിയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ച പരിപാടിയോടെയാണ് , ഈ സന്ദര്‍ശനം പൂര്‍ത്തിയായത്. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന ദിവ്യബലി, ഗള്‍ഫിലെ ഏറ്റവും വലിയ, ദിവ്യബലി പൊതുവേദി എന്ന പേരില്‍ , ചരിത്രത്തിലും സ്ഥാനം നേടി. അബുദാബിയില്‍ നിന്നും ഞങ്ങളുടെ പ്രതിനിധി എല്‍വിസ് ചുമ്മാറിന്റെ റിപ്പോര്‍ട്ട്.

അറേബ്യന്‍ മണ്ണില്‍, പുതിയ ചരിത്രം കുറിച്ച്, മാര്‍പാപ്പയുടെ, ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയായി. ഒന്നര ലക്ഷത്തിലധികം, ക്രൈസ്തവ വിശ്വാസികള്‍ പങ്കെടുത്ത, ദിവ്യബലിയോടെയാണ്, സന്ദര്‍ശനം സമാപിച്ചത്. ഗള്‍ഫ് ലോകം , ഇതുവരെ സാക്ഷ്യം വഹിച്ചതില്‍, ഏറ്റവും വലിയ, ദിവ്യബലി വേദി കൂടിയായി, ഇത്, ചരിത്രത്തില്‍ സ്ഥാനം നേടി. ഒന്നര ലക്ഷം വിശ്വാസികള്‍ക്ക് പുറമേ, നൂറുകണക്കിന് ബിഷപ്പുമാര്‍, മത നേതാക്കള്‍, വൈദികര്‍, കന്യാസ്ത്രീകള്‍, നൂറുകണക്കിന് ഗായകര്‍, നൂറുകണിക്കിന് അല്‍ത്താര കുട്ടികള്‍ എന്നിവരുടെ നിറഞ്ഞ സാന്നിധ്യത്തിലൂടെയാണ് പുതിയ ചരിത്രം എഴുതിയത്. ഇതോടെ, യുഎഇയിലെ ഏറ്റവും വലിയ സ്പോര്‍ട്സ് സ്റ്റേഡിയം, മറ്റൊരു റെക്കോര്‍ഡിനും സാക്ഷ്യം വഹിച്ചു. രാവിലെ കൃത്യം 10.04 ന് , മാര്‍പാപ്പ, സായിദ് സ്പോര്‍ട്സ് സ്റ്റേഡിയത്തിലേക്ക് , പ്രത്യേക കാറില്‍ പ്രവേശിച്ചു. മാര്‍പാപ്പയുടെ , നമ്പര്‍ ഒന്ന് എന്ന, വെള്ള നിറത്തിലുള്ള , തുറന്ന വാഹനത്തില്‍, കനത്ത സുരക്ഷാ സംവിധാനങ്ങളോടെ, പാപ്പ, അകത്തേയ്ക്ക് എത്തി. ഇതോടെ, പേപ്പല്‍ പതാകകള്‍ ഉയര്‍ത്തിയും, ആര്‍പ്പു വിളിച്ചും, ജനം ഇളകി മറിഞ്ഞു.

യുഎഇ സമയം രാവിലെ കൃത്യം 10.15 ന് ദിവ്യബലി ആരംഭിച്ചു. ഉച്ചയ്ക്ക്, 12 ന് ദിവ്യബലി സമാപിച്ചു. ഇന്ത്യ, ഫിലിപ്പൈന്‍സ്, യൂറോപ്പ് , അറബ് എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് കൂടുതലായി എത്തിയത്. ഇന്ത്യക്കാരില്‍ , ആയിരകണക്കിന് മലയാളികളും ഉണ്ടായിരുന്നു. ചൊവാഴ്ച രാവിലെ, ഏഴ് മണി ആകുമ്പോഴേയ്ക്കും സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞു. ഇതിനായി, യുഎഇയിലെ വിവിധ നഗരങ്ങളില്‍ നിന്ന്, തിങ്കളാഴ്ച രാത്രി പത്തിന് യാത്ര പുറപ്പെട്ടവരായിരുന്നു ഇവര്‍. രാത്രിയിലും ഉറങ്ങാതെ, 12 മണിക്കൂറിന്റെ കാത്തിരിപ്പിന് , ശേഷമാണ്, ഇവര്‍ മാര്‍പാപ്പയെ കണ്ടത്. ഇങ്ങിനെ, അറബ് ലോകത്ത് , സ്നേഹത്തിന്റെ സഹിഷ്ണുതയുടെയും, സമാധാനത്തിന്റെയും, പ്രധാന്യവും ശക്തിയും വിളിച്ചറിച്ച, വിവിധ ചടങ്ങുകളോടെ, ഈ ചരിത്ര സന്ദര്‍ശനത്തിന് സമാപനമായി. തുടര്‍ന്ന്, മാര്‍പാപ്പ റോമിലേക്ക് മടങ്ങി. നേരത്തെ, അബുദാബി സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളിയില്‍ വിശ്വാസികളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. പള്ളിയില്‍, പ്രത്യേക പ്രാര്‍ഥന നടത്തി. ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തിയ, ഗള്‍ഫിലെ ആദ്യ ക്രൈസ്തവ ദേവാലയം , എന്ന ചരിത്ര ബഹുമതിയും അബുദാബി കത്തീഡ്രല്‍ പള്ളി സ്വന്തമാക്കി.