'സംവാദമല്ല, അടിച്ചമര്‍ത്തലാണ് സര്‍ക്കാരിന്റെ മുന്‍ഗണന': കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയയും രാഹുലും; രാജ്യം മുഴുവന്‍ പ്രതിഷേധത്തിന് സി.ജെ.പി
കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും രംഗത്തെത്തി. ചർച്ചകൾക്കും സംവാദങ്ങൾക്കും പകരം വിയോജിപ്പുകളെ അടിച്ചമർത്താനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. കർഷകർക്കും സാമൂഹിക പ്രവർത്തകർക്കും നേരെ പ്രയോഗിച്ച അതേ അടിച്ചമർത്തൽ രീതിയാണ് ഇപ്പോൾ വിദ്യാർത്ഥികൾക്ക് നേരെയും പ്രയോഗിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സർക്കാർ പൂർണ്ണമായും തകർത്തുവെന്നും, സമാധാനപരമായ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സർക്കാരിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടിയെന്നും വ്യക്തമാക്കിയ സോണിയ ഗാന്ധി, പ്രതിപക്ഷം ഉറച്ചു വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുമെന്നും കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്കായി മുന്നോട്ടുവെച്ച പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ ഉടനടി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി തന്റെ 'എക്സ്' (X) ഹാൻഡിലിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, 26 ദിവസം നീണ്ട നിരാഹാര സമരം സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക് അവസാനിപ്പിച്ചെങ്കിലും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമായി തുടരുമെന്ന് കൊക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) അറിയിച്ചു. രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്നും, സ്വന്തം ജീവൻ പണയം വെച്ച് പോരാടിയ അദ്ദേഹത്തിന്റെ ജീവൻ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. നിരാഹാരം അവസാനിപ്പിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി.
പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി തെരുവിലിറങ്ങാൻ സി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രധാന പ്രതിഷേധങ്ങൾ നടക്കുക. സമരം ശക്തമാകുന്ന സാഹചര്യത്തിൽ ദില്ലിയിൽ പൊലീസ് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും കടുപ്പിച്ചിട്ടുണ്ട്. ഗാന്ധി സ്മൃതിയിലേക്ക് നടത്തിയ മാർച്ചിന് പിന്നാലെ, പാർലമെന്റിന് ഉള്ളിലും പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് ഇന്ത്യ (INDIA) സഖ്യത്തിന്റെ തീരുമാനം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.