'അമിത് ഷാ ഉത്തരം പറഞ്ഞേ തീരൂ...പെല്ലറ്റ് ആക്രമണത്തിന്റെ ഉത്തരവാദിയാര്? ഗൺ ഉപയോഗിക്കാൻ നിർദേശിച്ചതാര്?'; അമിത് ഷായ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി
വിദ്യാർത്ഥി സമരത്തിലെ പോലീസ് നടപടിയിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമരത്തിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ആരുടെ നിർദ്ദേശപ്രകാരമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പോലീസിന്റെ ക്രൂരമായ ആക്രമണത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. പെൺകുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായി. പെല്ലറ്റ് ആക്രമണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മറുപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു. വിദ്യാർത്ഥി സമരത്തിന് നേരെയുള്ള പോലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി പ്രധാനമായും രണ്ട് ചോദ്യങ്ങൾ കത്തിൽ അക്കമിട്ട് ഉന്നയിച്ചു.
വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉൾപ്പെടെയുള്ള ആയുധങ്ങൾ പ്രയോഗിക്കാൻ ആഭ്യന്തരമന്ത്രി എന്ന നിലയിൽ അനുമതി നൽകിയിരുന്നോ? ഇല്ലെങ്കിൽ ആരാണ് അതിന് നിർദ്ദേശം നൽകിയത്?
യൂണിഫോം ഇല്ലാതെ ലാത്തി ഉപയോഗിച്ച് വിദ്യാർത്ഥികളെ മർദ്ദിച്ചവർ പോലീസുകാരായിരുന്നോ അതോ മറ്റാരെങ്കിലുമായിരുന്നോ? അവരെ സമരത്തിന് വിന്യസിച്ചതാര്?
സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യത്തിൽ നിർണായകമാണ്. സമരക്കാരെ കേൾക്കുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ആശയവിനിമയം നടത്തുകയുമാണ് സർക്കാർ ചെയ്യേണ്ടത്. രാജ്യത്തിന്റെ ഭാവിയാണ് യുവാക്കളെന്നും അവരെ കേൾക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി.
തങ്ങളുടെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്ന കുട്ടികൾക്ക് നീതിക്ക് പകരം 'പെല്ലറ്റുകളാണ്' ലഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി നേരത്തെ എക്സിൽ കുറ്റപ്പെടുത്തിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് മർദ്ദിച്ച സാഹിൽ എന്ന യുവാവിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ത്രിവർണ്ണ പതാകയേന്തി പരീക്ഷകളിൽ സുതാര്യത മാത്രം ആവശ്യപ്പെട്ട സാഹിലിന് നേരെ പോലീസ് തോക്കുചൂണ്ടി പെല്ലറ്റ് ഉതിർക്കുകയായിരുന്നുവെന്നും, സ്വതന്ത്ര ഇന്ത്യയിൽ മോദി ഭരണകൂടം കാണിക്കുന്നത് ബ്രിട്ടീഷ് ക്രൂരതയ്ക്ക് തുല്യമാണെന്നും അദ്ദേഹം കുറിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.