
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും രോഗികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കർശന ഇടപെടൽ നടത്തുന്നു. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. ഏപ്രില്‍ രണ്ടിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശോചനീയവസ്ഥയുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികളാണ് ദേശീയ മനുഷ്യാവകാശ കമീഷന് ലഭിച്ചത്.
ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടത്.ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ദേശീയ കോഡിനേറ്റര്‍ വിനീത് തോമസ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രധാനപ്പെട്ട പരാതികള്‍ ഇവയൊക്കെയാണ്.
മൂന്ന് വര്‍ഷം മുമ്പ് പഴയ സര്‍ജിക്കല്‍ ബ്ലോക്ക് പൊളിച്ചുമാറ്റിയെങ്കിലും, 2022-23 കാലയളവില്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല.സര്‍ജറി, മെഡിസിന്‍ വിഭാഗങ്ങളിലെ 16 മുതല്‍ 19 വരെയുള്ള വാര്‍ഡുകളില്‍ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കിടക്കകളുടെ അഭാവം മൂലം രോഗികള്‍ തറയിലും സ്‌ട്രെച്ചറുകളിലും കിടന്ന് ചികിത്സ തേടേണ്ടി വരുന്നു.താഴേത്തട്ടിലുള്ള ആശുപത്രികളില്‍ നിന്ന് മതിയായ മുന്‍കരുതലുകളില്ലാതെ രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നത് തിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.
വേണു എന്ന രോഗി ചികിത്സാ പിഴവ് മൂലം മരിച്ചതടക്കം ഗുരുതരമായ പരാതികളാണ് മെഡിക്കല്‍ കോളേജിനെതിരെയുള്ളതെന്ന് പരാതിയില്‍ പറയുന്നു.ഏറ്റവും ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രണ്ട് രോഗികള്‍ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നതടക്കം ആരോഗ്യ രംഗം പൂര്‍ണമായും തകര്‍ച്ചയിലായ അവസ്ഥയിലാണ്. തിരുവനന്തപുരത്തേത് മാത്രമല്ല കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളേജുകളിലെ ദുരവസ്ഥയെ കുറിച്ചും നിരവധി പരാതികളാണ് ദിനം പ്രതിയുണ്ടാകുന്നത്. ഇതെല്ലാം പരിഗണിച്ചാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
രോഗികള്‍ക്ക് അന്തസ്സുള്ള ചികിത്സ ഉറപ്പാക്കണമെന്നും, ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അടിയന്തര നടപടി വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച ശേഷം ഏപ്രില്‍ 2-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ എന്തെങ്കിലും മറുപടി നല്‍കുമോയെന്ന ചോദ്യവും ഉയരുകയാണ്.