കേരളമെന്ന രാഷ്ട്രീയഭൂമികയുടെ ചിത്രം മാറ്റിവരച്ച ലീഡർ

B.S. Shiju
Saturday, December 22, 2018

K.Karunakaran-Family

കണ്ണൂരിൽ നിന്ന് കെ കരുണാകരൻ തൃശൂരിലേക്കെത്തിയത് ചിത്രരചന പഠിക്കാനായിരുന്നു. എന്നാൽ കാലമേറെ ചെന്നപ്പോൾ കരുണാകരൻ വരച്ചിട്ടത് കേരളത്തിന്റെ, ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തിന്റെ ചിത്രമായിരുന്നു. ഓരോ കോൺഗ്രസുകാരന്റെ മനസിലും കരുണാകരന്റെ ചിത്രം പതിയുന്നത് ഇങ്ങനെയായിരിക്കും. ആ കണ്ണിറുക്കിയുള്ള ചിരിയും ആശ്വാസത്തിന്റെ കൈത്താങ്ങും സ്‌നേഹത്തിന്റെ പരിചരണവും കരുണാകരനെ പരിചയമുള്ള ആരുടേയും ഹൃദയത്തിൽ നിന്ന് പെട്ടെന്ന് മാഞ്ഞുപോകുന്ന ചിത്രമല്ല. അധികാരരാഷ്ട്രീയത്തിലും സംഘടനാ രാഷ്ട്രീയത്തിലും അതുല്യനായ ലീഡർക്ക് പകരക്കാരനില്ല എന്നതാണ് അദ്ദേഹം ചാർത്തിയ മുദ്ര.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും ഇടതുപക്ഷപ്രസ്ഥാനത്തോടും പൊരുതിനേടിയ വിജയമായിരുന്നു ലീഡറുടേത്. അത് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തായി ഇന്നും ഒരു വടവൃക്ഷം പോലെ നിറഞ്ഞുനിൽക്കുന്നു. തീരുമാനമെടുക്കുന്നതിലും അത് നടപ്പാക്കുന്നതിലുമുള്ള ലീഡറുടെ മികവായിരുന്നു കേരളത്തിന്റെ വികസനത്തിന്റെ അടിസ്ഥാനശില. കേരളരാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ആരോപണങ്ങളുടെ കൂരമ്പുകൾ ഏറ്റിട്ടുപോലും കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് എതിരാളികളായ നേതാക്കളോടും പ്രവർത്തകരോടും സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഭാഷയിലായിരുന്നു ലീഡർ സംസാരിച്ചിരുന്നത്.

ഒട്ടേറെ സവിശേഷതകളുടെ നിറസാന്നിധ്യമായി എന്നും ലീഡർ പൊതുരംഗത്ത് നിറഞ്ഞുനിന്നു. ഒരു കാർട്ടൂണിസ്റ്റിന് അല്ലെങ്കിൽ ഒരു ചിത്രകാരന് ലീഡറെ ഏതാനും ചില വരകളിൽ കോറിയിടാം. എന്നാൽ ലീഡറുടെ പൊതുപ്രവർത്തനത്തിന്റെ നീണ്ട നാളുകൾ അടയാളപ്പെടുത്താൻ എളുപ്പമല്ല എന്നതാണ് അദ്ദേഹത്തിന്റെ ജീവിതചിത്രത്തിൽനിന്നും പഠിക്കാനുള്ള പാഠം.

Indira Gandhi-Congress-kaipathiഈ ലോകത്തോട് വിടപറഞ്ഞെങ്കിലും ഇന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അടയാളമായി ലീഡറുടെ ദീർഘവീക്ഷണമുണ്ട്. ദേശീയതലത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് തകർച്ച നേരിട്ടപ്പോൾ ഇന്ദിരാഗാന്ധിക്ക് കരുത്ത് നൽകി കോൺഗ്രസിനെ മുന്നോട്ടുനയിച്ചതും പിന്നീടുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി തെരഞ്ഞെടുക്കുന്നതിലും കാരണമായത് ലീഡറായിരുന്നു. പാലക്കാട് ജില്ലയിലെ ഏമൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൈപ്പത്തി ചിഹ്നമായി തെരഞ്ഞെടുക്കാൻ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചതും ലീഡറായിരുന്നു എന്നത് പുതിയ തലമുറയ്ക്ക് അറിയില്ലെങ്കിലും പഴയ തലമുറ ഇന്നും അത് നന്ദിയോടെ ഓർക്കുന്നു. സമാനതകളില്ലാതെ ലീഡർ ഓരോ കോൺഗ്രസുകാരന്റെ ഹൃദയത്തിലും എന്നും ദീപ്തസ്തംഭമായി നിറഞ്ഞുനിൽക്കും…