കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യ ;പി. പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി രാജിവെച്ചേക്കും

Jaihind Webdesk
Thursday, October 17, 2024

 

കണ്ണൂർ : എഡിഎം കെ. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ യ്‌ക്കെതിരെ സിപിഎം നടപടിയുണ്ടാകാന്‍ സാധ്യതയേറി. സംഭവത്തെ തുടര്‍ന്ന് ദിവ്യ യ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സമഗ്രമായി പരിശോധിക്കാനാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇതു സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും പരിശോധിച്ചിരുന്നു. പി.പി. ദിവ്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായതിനാല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് സംഭവത്തില്‍ അനുശോചിച്ചു കൊണ്ടു വാര്‍ത്താ കുറിപ്പിറക്കിയിരുന്നുവെങ്കിലും യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ നടത്തിയ പ്രസംഗം അനുചിതമാണെന്ന് വിമര്‍ശിച്ചിരുന്നു. ജീവനൊടുക്കിയ നവീന്‍ബാബു അടിയുറച്ച സിപിഎം കുടുംബത്തില്‍ നിന്നും വരുന്നയാളായതിനാല്‍ വന്‍ പ്രതിസന്ധിയിലാണ് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന നിലപാടുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രംഗത്തുവന്നിരുന്നു. നവീന്‍ ബാബുവിന്‍റെ പിതാവും മാതാവും ഭാര്യയും സഹോദരനുമെല്ലാം സിപിഎമ്മിന്‍റെയും ഇടതു സംഘടനാ ഭാരവാഹികളായതിനാലും സംസ്ഥാനത്തെ രണ്ട് ജില്ലാ കമ്മിറ്റികള്‍ തമ്മിലുള്ള ആഭ്യന്തര വിഷയമായി എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യ മാറിയിട്ടുണ്ട്.

പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ കണ്ണൂരിലെ പാര്‍ട്ടി ഉടന്‍ അച്ചടക്കനടപടി സ്വീകരിച്ചേക്കും. ‘കണ്ണൂരിലെ ഒരു വിഭാഗം ജില്ലാ നേതാക്കളും ദിവ്യക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. എഡിഎം നവീന്‍ ബാബുവിന്‍റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കുക.. അടുത്തദിവസം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരുന്ന വേളയില്‍ ദിവ്യക്കെതിരെ അന്വേഷണത്തിന് തീരുമാനിക്കും. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റെ പദവിയില്‍ നിന്നും നീക്കം ചെയ്തു പകരം ടി.കെ രത്‌നകുമാരിയെ കൊണ്ടുവരാനാണ് സാധ്യത. ഇതിനിടെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് പി പി ദിവ്യയുടെ മൊഴിയെടുക്കും. യാത്രയയപ്പ് യോഗത്തില്‍ ഉണ്ടായിരുന്ന ജില്ലാ കളക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.