ആപ്പിളില്‍ ടിം കുക്ക് യുഗം അവസാനിക്കുന്നു; പുതിയ സി.ഇ.ഒ ആയി ജോണ്‍ ടെര്‍ണസ് ചുമതലയേല്‍ക്കും

Jaihind News Bureau
Tuesday, April 21, 2026

കുപ്പര്‍ട്ടിനോ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനിയായ ആപ്പിളിന്റെ അമരത്തുനിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. ആപ്പിളിനെ 4 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള വമ്പന്‍ സാമ്രാജ്യമാക്കി മാറ്റിയ 15 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കുക്ക് സി.ഇ.ഒ സ്ഥാനം ഒഴിയുന്നത്. ആപ്പിളിന്റെ നിലവിലെ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് മേധാവി ജോണ്‍ ടെര്‍ണസ് (50) പുതിയ സി.ഇ.ഒ ആയി സെപ്റ്റംബര്‍ ഒന്നിന് ചുമതലയേല്‍ക്കും.

ടിം കുക്ക് പൂര്‍ണ്ണമായും കമ്പനി വിടില്ലെന്നും, അദ്ദേഹം എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ആപ്പിളിന്റെ അമ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം പുറത്തുവരുന്നത്. കഴിഞ്ഞ 25 വര്‍ഷമായി ആപ്പിളിന്റെ ഉല്‍പ്പന്ന നിര്‍മ്മാണ രംഗത്ത് സജീവമാണ് ജോണ്‍ ടെര്‍ണസ്. 2021 മുതല്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ തലവനായ അദ്ദേഹം ഐഫോണ്‍ ഉള്‍പ്പെടെയുള്ള പ്രധാന ഉല്‍പ്പന്നങ്ങളുടെ വികസനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ‘ഒരു എഞ്ചിനീയറുടെ ബുദ്ധിയും ഇന്നൊവേറ്ററുടെ ആത്മാവുമുള്ള വ്യക്തിയാണ് ടെര്‍ണസ്,’ എന്ന് ടിം കുക്ക് അദ്ദേഹത്തെ വിശേഷിപ്പിച്ചു. ടിം കുക്കിന്റെ പ്രവര്‍ത്തന ശൈലിയോട് സാമ്യമുള്ള വ്യക്തിയായതിനാല്‍ ‘ടിം ജൂനിയര്‍’ എന്നും അദ്ദേഹം അറിയപ്പെടുന്നു.

സ്റ്റീവ് ജോബ്‌സിന് ശേഷം 2011-ല്‍ ആപ്പിളിന്റെ ചുമതലയേറ്റ ടിം കുക്കിന് കീഴില്‍ കമ്പനി അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കൈവരിച്ചത്. ആപ്പിള്‍ വാച്ച്, എയര്‍പോഡ്സ്, ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി തുടങ്ങിയ സേവനങ്ങളിലൂടെ കമ്പനിയുടെ വരുമാനം നാലിരട്ടിയായി വര്‍ദ്ധിപ്പിച്ചു. ആപ്പിളിന്റെ ആഗോള വിറ്റുവരവ് കഴിഞ്ഞ വര്‍ഷം 416 ബില്യണ്‍ ഡോളറില്‍ എത്തി. നിലവില്‍ ലോകമെമ്പാടുമായി 250 കോടിയിലധികം ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.