മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍ നാഥ് ചുമതലയേല്‍ക്കും

Jaihind Webdesk
Friday, December 14, 2018

മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍ നാഥ് ചുമതലയേല്‍ക്കും. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗമാണ് കമല്‍നാഥിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ ഉചിതമായ തീരുമാനം. കമൽനാഥ് ഇന്ന് ഗവർണറെ കാണും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന കേട്ട രണ്ട് പേരുകള്‍ കമല്‍നാഥിന്‍റെയും ജോതിരാദിത്യ സിന്ധ്യയുടെയുമായിരുന്നു. രാഹുല്‍ ഗാന്ധിയുമായി ഇരുവരും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കമല്‍നാഥിന്‍റെ കാര്യത്തില്‍ തീരുമാനമായത്.

പിന്നീട് കമല്‍നാഥിന്‍റെയും ജോതിരാദിത്യ സിന്ധ്യയുടെയും ചിത്രം രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു. ക്ഷമയും സമയവുമാണ് കരുത്തുള്ള പോരാളികളെന്ന് രാഹുല്‍ ഗാന്ധി ഈ ചിത്രത്തിന് ഒപ്പം കുറിച്ചു. പിന്നീടാണ് നിയമസഭ കക്ഷി യോഗത്തിലും കമല്‍നാഥിന് അനുകൂലമായ തീരുമാനവും ഉണ്ടായത്. എഐസിസി നിരീക്ഷകനായി മധ്യപ്രദേശിലെത്തിയ എ.കെ ആന്‍റണി രാഹുൽഗാന്ധിയുടെ തീരുമാനം നിയമസഭ കക്ഷി യോഗത്തെ അറിയിച്ചു.എംഎൽഎമാർ ഐക്യകണ്ഠേന തീരുമാനം അംഗീകരിച്ചു.തുടർന്നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന് കമൽനാഥ് പറഞ്ഞു. മധ്യ പ്രദേശിൽ പുതുയുഗം ആരംഭിച്ചെന്നായിരുന്നു ഹൈക്കമാൻഡിന്‍റെ പ്രതികരണം.