സന്യാസി സമൂഹത്തിനും കേരളത്തിനും നികത്താനാകാത്ത നഷ്ടം ; അനുശോചിച്ച് കെ.സുധാകരന്‍

തിരുവനന്തപുരം :  വര്‍ക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി അനുശോചിച്ചു. ദീര്‍ഘകാലം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്ന അദ്ദേഹം ശ്രീനാരായണഗുരുവിന്‍റെ ആശയങ്ങളില്‍ ആകൃഷ്‌ടനായി ഇരുപത്തിമൂന്നാം വയസിലാണ് ശിവഗിരിയിലെത്തിയത്.

കേരളത്തിൽ ഇന്നുള്ള സന്ന്യാസി ശ്രേഷ്‌ഠൻമാരിൽ ഏറ്റവും തലമുതിർന്ന ആളായിരുന്നു പ്രകാശാനന്ദ. വർക്കല ശിവഗിരി മഠത്തിന്‍റെ പ്രശസ്‌തി ആഗോളതലത്തിൽ എത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വേദപ്രമാണങ്ങളില്‍ വളരെ ‍‍‍ജ്ഞാനം ഉണ്ടായിരുന്ന അദ്ദേഹം കറകളഞ്ഞ മതേതരവാദികൂടിയായിരുന്നു. സനാതന ധര്‍മ്മത്തെ കുറിച്ച് അപാര അറിവുള്ള സന്ന്യാസി ശ്രേഷ്ഠനായിരുന്നു അദ്ദേഹം. സ്വാമിജിയുടെ വിയോഗം സന്ന്യാസി സമൂഹത്തിനും കേരളത്തിനും നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

Comments (0)
Add Comment